| Tuesday, 3rd March 2026, 5:44 pm

ഇറാനിലെ ആണവകേന്ദ്രത്തിന് നാശനഷ്ടങ്ങളുണ്ടായി; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി

അനിത സി

ടെഹ്‌റാന്‍: ഇറാനിലെ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായെന്ന് സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ).

ഇസ്രഈല്‍-യു.എസ് സംയുക്ത ആക്രമണത്തില്‍ ഇറാനിലെ നതാന്‍സ് ആണവ സമ്പൂഷ്ടീകരണ പ്ലാന്റിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നെന്ന് സ്ഥിരീകരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഐ.എ.ഇ.എ ചൊവ്വാഴ്ച നാശനഷ്ടങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ലഭ്യമായ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാന്റെ ഭൂഗര്‍ഭ നതാന്‍സ് ആണ സമ്പൂഷ്ടീകരണ പ്ലാന്റിന്റെ പ്രവേശന കവാടങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ചില നാശനഷ്ടങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിക്കുകയാണെന്ന് എക്‌സ് പോസ്റ്റിലൂടെ ഐ.എ.ഇ.എ പ്രതികരിച്ചു.

അതേസമയം, ആണവ കേന്ദ്രത്തിന് സംഭവിച്ച കേടുപാടുകള്‍ കാരണം റേഡിയോളജിക്കല്‍ പ്രത്യാഘാതങ്ങളുണ്ടാകില്ലെന്നും പ്ലാന്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്ക് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഐ.എ.ഇ.എ വിശദീകരിച്ചു.

ജൂണിലെ പത്ത് ദിവസത്തെ സംഘര്‍ഷത്തിലും നതാന്‍സ് പ്ലാന്റിന് നേരെ ആക്രമണമുണ്ടായിട്ടും ആണവ വികിരണങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഐ.എ.ഇ.എ വിശദീകരിച്ചു.

നേരത്തെ ആണവ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായിട്ടില്ലെന്ന് ഐ.എ.ഇ.എ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അമേരിക്കയും ഇസ്രഈലും ഏതെങ്കിലും ഇറാനിയന്‍ ആണവ സ്ഥാപനം ആക്രമിച്ചതായി സൂചനയില്ലെന്ന് യു.എന്‍ ആണവ നിരീക്ഷണ മേധാവി റാഫേല്‍ ഗ്രോസിയും പറഞ്ഞിരുന്നു.

ഇറാന്‍ ന്യൂക്ലിയര്‍ ബോംബ് നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് യു.എസ് ആക്രമണങ്ങളെയും അധിനിവേശത്തേയും ന്യായീകരിക്കുകയാണെന്ന് ഐ.എ.ഇ.എയിലെ ഇറാന്‍ അംബാസഡര്‍ റെസ നജാഫി വിമര്‍ശിച്ചിരുന്നു.

Content Highlight: Damage to Iran’s nuclear facility confirmed by International Atomic Energy Agency

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more