| Wednesday, 29th November 2017, 6:39 pm

'ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, വായ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണിത്'; അയ്യപ്പനെ കുറിച്ചുള്ള പോസ്റ്റിനെതിരെ മതനിന്ദയ്ക്ക് കേസെടുത്ത് സൈബര്‍ സെല്‍; പ്രതിരോധിക്കുമെന്ന് ട്രോള്‍ റിപ്പബ്ലിക്ക് അഡ്മിന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കൈകാര്യം ചെയ്യുന്ന ട്രോളുകള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. പലപ്പോഴും ട്രോളുകള്‍ കേവല തമാശയ്ക്കപ്പുറത്ത് സാമൂഹികമായ മാറ്റത്തിന്റെ ചുക്കാന്‍ പിടിക്കുന്നവയായും മാറാറുണ്ട്. സമൂഹത്തിന്റെ പൊതുബോധത്തിലെ തെറ്റുകളായിരിക്കും പലപ്പോഴും ട്രോളുകളുടെ ലക്ഷ്യം.

ട്രോളുകളിലെ തമാശ മനസിലാക്കാതെ അവയെ സ്വീകരിക്കാന്‍ തയ്യാറാക്കാത്തവരുമുണ്ട്. അതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് ട്രോളുകള്‍ക്കെതിരെയുള്ള അസഹിഷ്ണുത. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ട്രോള്‍ റിപ്പബ്ലിക്ക് ഗ്രൂപ്പിലെ ട്രോളിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന മതനിന്ദ കേസ്. ഹിന്ദു ദൈവമായ അയ്യപ്പനെ കുറിച്ചുള്ള ട്രോളിനെതിരെയാണ് മത നിന്ദയ്ക്ക് സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്.

അയ്യപ്പനെ ദര്‍ശിക്കാനുള്ള സമയം ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതിനെ കുറിച്ചായിരുന്നു ട്രോള്‍. സിനിമാ രംഗങ്ങള്‍ ഉപയോഗിച്ചുള്ള പതിവ് ട്രോള്‍ ശൈലിയിലുള്ളതായിരുന്നു ഈ ട്രോളും. ഈ മാസം 22ാം തിയ്യതി ട്രോള്‍ റിപ്പബ്ലിക്കിന്റെ പേജില്‍ പോസ്റ്റ് ചെയ്ത ട്രോളില്‍ മീശമാധവന്‍ സിനിമയില്‍ കണ്ണില്‍ ഈര്‍ക്കിള്‍ കുത്തിവെച്ചിരിക്കുന്ന ജഗതിയെയാണ് അയ്യപ്പനായി ചിത്രീകരിച്ചിരിക്കുന്നത്.


സംഭവത്തെ കുറിച്ച് ട്രോള്‍ റിപ്പബ്ലിക്ക് അഡ്മിനായി അനൂപ് വടക്കേപീടികയില്‍ പറയുന്നത് ഇങ്ങനെ, ” കഴിഞ്ഞ ദിവസം സൈബര്‍ സെല്ലില്‍ നിന്നുമൊരു മെയില്‍ വന്നു, നിങ്ങളുടെ ഒരു പോസ്റ്റില്‍ മതനിന്ദയുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു മെയില്‍. സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാന്‍ കേരളാ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ സത്യമാണെന്ന് മനസിലായി. അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ പോസ്റ്റ് ചെയ്ത അഡ്മിന്റെ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. പേജിന്റെ അഡ്മിന്‍സിനെതിരെ കേസ് റി്‌പ്പോര്‍ട്ട് ചെയ്യാനായിരുന്നു ഇത്.”

പൊലീസ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയെന്നും എന്നാല്‍ ഭയന്ന് പിന്നോട്ടില്ലെന്നും അനൂപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. പോസ്റ്റിലെ മതനിന്ദയെന്താണെന്ന് മനസിലായിട്ടില്ലെന്നും വെറും തമാശ മാത്രമായിരുന്നു ഇതെന്നും അല്ലാതെ മതത്തെ അപമാനിക്കുന്ന തരത്തിലൊന്നുമില്ലെന്നും അനൂപ് പറയുന്നു. അതേസമയം, സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വിവാദമായി ട്രോള്‍ വീണ്ടും പോസ്റ്റ് ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ ഭയന്ന് ട്രോള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നാണ് പേജ് അഡ്മിന്‍സിന്റെ നിലപാട്. നേരത്തെ, ട്രോള്‍ റിപ്പബ്ലിക്കിന് പിന്തുണയുമായി ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ രംഗത്തെത്തിയിരുന്നു. വിവാദമായ ട്രോളിന് ട്രോള്‍ റിപ്പബ്ലിക്കിന് കടപ്പാടു നല്‍കി അവരുടെ തന്നെ ലോഗോയടക്കം തങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്താണ് ഐ.സി.യു പിന്തുണയറിയിച്ചത്.

ട്രോളിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അഡ്മിന്‍സിന്റെ തീരുമാനമെന്ന് അനൂപ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.” ആ പോസ്റ്റഇലെ മതനിന്ദ എന്താണെന്ന് മനസിലായിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നതിന്റെ അര്‍ത്ഥം പോലും മനസിലാകുന്നില്ല. വായ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണിത്.” അനൂപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more