| Saturday, 16th May 2026, 8:20 pm

വീരപ്പനെ അപമാനിച്ചു, വാഴ 2വിനെതിരെ തമിഴ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍; മറുപടിയായി കമന്റുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

സിനിമാ ലോകത്തെ ഒട്ടാകെ അമ്പരപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു വാഴ 2. നവാഗത സംവിധായകനും പുതുമുഖ താരങ്ങളും പ്രധാനവേഷത്തിലെത്തിയ ചിത്രം 220 കോടിയോളം സ്വന്തമാക്കി ഇന്‍ഡസ്ട്രി ഹിറ്റും നേടിക്കൊണ്ടായിരുന്നു തിയേറ്റര്‍ വിട്ടത്. 2024ല്‍ പുറത്തിറങ്ങിയ വാഴയുടെ സ്വീകലായി പുറത്തിറങ്ങിയ ചിത്രം കേരളത്തിന് പുറത്തും കാര്യമായ ചലനം സൃഷ്ടിച്ചിരുന്നു.

തിയേറ്ററിലെ തേരോട്ടത്തിന് പിന്നാലെ കഴിഞ്ഞയാഴ്ച്ച ജിയോ ഹോട്‌സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടിയിലും പ്രദര്‍ശനത്തിനെത്തിയിരുന്നു. കേരളത്തിന് പുറത്തുള്ള വലിയ വിഭാഗം ഓഡിയന്‍സിലേക്ക് ചിത്രം എത്തുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ഏറെ ചിരി പടര്‍ത്തിയ സീനായിരുന്നു ഹാഷിറിന്റെയും ടീമിന്റെയും ഫാന്‍സി ഡ്രസ് കോമ്പിറ്റീഷനും വിജയ് ബാബു ഹാഷിറിനെ തല്ലുന്ന സീനും. ചിത്രം ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ഈ സീനിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ചില തമിഴ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും ഉയരുന്നത്. വീരപ്പനെ അധിക്ഷേപിച്ചു എന്നാരോപിച്ച് കൊണ്ടാണ് ചിത്രത്തിനെതിരെയും മലയാളികള്‍ക്കെതിരെയും പോസറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

വാഴ 2. Photo: IMDB

വീരപ്പന്റെ വേഷമിട്ട് സ്‌കൂളില്‍ വഴക്കുണ്ടാക്കിയതിന് സ്‌കൂള്‍ ഗ്രൗണ്ടിലിട്ട് ഹാഷിറിനെ വിജയ് ബാബു അവതരിപ്പിച്ച മുജീബ് സാര്‍ ചൂരലിനടിക്കുന്ന രംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ധീരനായ വീരപ്പനെ അപമാനിക്കുന്ന രീതിയിലാണ് മലയാളികള്‍ വാഴ 2വില്‍ അവതരിപ്പിച്ചതെന്നാണ് ഇവരുടെ ആക്ഷേപം. വീരപ്പന്‍ ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ മൂത്രമൊഴിച്ചേനെയെന്നും ചിത്രത്തിനെതിരെ വിമര്‍ശനമുണ്ട്.

എന്നാല്‍ ഇതിനെതിരെ പരിഹാസവുമായും മറുപടിയുമായും പലരും രംഗത്തെത്തുന്നുണ്ട്. വീരപ്പനെ പോലുള്ള കാട്ടുകള്ളന് വേണ്ടി വാദവുമായി എത്തുന്നവരെ ചിത്രത്തില്‍ കാണുന്ന പോലെ ചൂരലിന് അടിക്കണമെന്നാണ് പലരും കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തില്‍ വീരപ്പനെ മാത്രമല്ല യേശുവിനെയും, പരമശിവനെയും, ഹനുമാനെയും ചൂരലിന് അടിക്കുന്നുണ്ടെന്നും സിനിമയെ സിനിമയായി മാത്രം എടുത്താല്‍ മതിയെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

വീരപ്പന്‍. Photo: The Hindu

ഇത്തരത്തിലുള്ള വികാരങ്ങള്‍ നോക്കിയിരുന്നാല്‍ സിനിമയെ സിനിമയായി ആസ്വദിക്കാന്‍ സാധിക്കില്ലെന്നും ദൈവങ്ങള്‍ക്ക് പുറമെ ക്രിമിനല്‍സിന് വേണ്ടിയും വികാരം കൊണ്ട് വന്നാല്‍ സിനിമയുടെ ഗതി എന്താകുമെന്നും പലരും ചോദിക്കുന്നു. സംഭവത്തെ മലയാളികളും തമിഴന്മാരും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള വിഷയമായി മാറ്റരുതെന്ന് അഭ്യര്‍ത്ഥിക്കുന്നവരെയും സോഷ്യല്‍ മീഡിയയില്‍ കാണാം.

Content Highlight: Criticism against Vaazha 2 for the scene showing Veerapan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more