| Tuesday, 13th February 2018, 1:04 am

വടകരയില്‍ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു; സി.പി.ഐ.എമ്മിന്റെ അക്രമത്തിന് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണവുമായി ആര്‍.എം.പി

നയീമ രഹ്ന

കോഴിക്കോട്: വടകര മേഖലയില്‍ ആര്‍.എം.പി.ഐക്കെതിരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ട് സി.പി.ഐ.എം. ഞായറാഴ്ച രാത്രിയോടെ ഇരു വിഭാഗവും തമ്മില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ നിരവധി ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

തിങ്കളാഴ്ചയും തുടര്‍ന്ന ആക്രമണത്തില്‍ നിരവധി കടകള്‍ അടിച്ച് തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയുമുണ്ടായി. ടി.പി ചന്ദ്രശേഖരന്റെ പേരിലുള്ള സ്തൂപവും നാദാപുരം റോഡിലുള്ള വായനശാലയും ആക്രമണത്തിനിരയാക്കുകയുണ്ടായി.

നിരവധി പ്രവര്‍ത്തകരുടെ വീടിനു നേരെ കല്ലെറിയുകയും തീവെച്ച് നശിപ്പിക്കുകയുമുണ്ടായി.  ഓര്‍ക്കാട്ടേരിയില്‍ നിരവധി ടെക്സ്റ്റയില്‍സ് ഷോപ്പുകളും ബുക്ക് സ്റ്റാളുകളും തീവെച്ചു നശിപ്പിച്ചു.

ആക്രമികള്‍ നശിപ്പിച്ച കടകള്‍

ഒമ്പത് ആര്‍.എം.പി പ്രവര്‍ത്തകരും ആറ്‌ സി.പി.എം പ്രവര്‍കത്തകരുമാണ് പരക്കെയുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

“പോലീസ് കാവലില്‍ ഒഞ്ചിയം മേഖലയില്‍ മാസങ്ങളായി സി.പി.ഐ.എം ക്രിമിനല്‍ സംഘങ്ങള്‍ തുടര്‍ച്ചയായി അക്രമമഴിച്ചു വിടുകയാണെന്നും നിഷ്‌ക്രിയത്വം പാലിക്കുന്ന പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും” ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ ആരോപിച്ചു.

ആര്‍.എം.പി.ഐ പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വിപിന്‍ ലാലിനെ ഞായറാഴ്ച രാത്രി മണിയോടെ എളങ്ങോളിയില്‍ വെച്ച് മര്‍ദ്ദിച്ചതോടെയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. പിന്നീട് എളങ്ങോളിയില്‍ത്തന്നെയുള്ള കുനിയില്‍ പ്രീത, ഒ.കെ ചന്ദ്രന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍

മണിക്കൂറുകള്‍ക്കു ശേഷം സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആര്‍.എം.പി.ഐയുടെ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ക്കുകയുണ്ടായി. ആയുധങ്ങളുമായെത്തിയ സംഘം വടികൊണ്ട് ഓഫിസ് ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഓഫിസിലുണ്ടായിരുന്ന ആര്‍.എം.പി.ഐ ഓര്‍ക്കാട്ടേരി ലോക്കല്‍ സെക്രട്ടറി കെ.കെ.ജയന്‍, പ്രവര്‍ത്തകരായ എ.കെ.ഗോപാലന്‍, ബിജിത്ത് ലാല്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെയോടെ സംഘര്‍ഷം വീണ്ടും തുടരുകയുണ്ടായി. ആര്‍.എം.പി.ഐ നേതാവ് കുളങ്ങരത്ത് ചന്ദ്രന്റെ വീടിന് നേരെയാണ് പുലര്‍ച്ചയോടെ ബോംബേറുണ്ടാവുന്നത്. ആര്‍.എം.പി.ഐ നേതാവ് സിബിയുടെ വീട് അടിച്ചു തകര്‍ക്കുകയുമുണ്ടായി. ഓര്‍ക്കാട്ടേരി കെ.എസ്.ഇ.ബി റോഡില്‍ ആര്‍.എം.പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവെച്ച് നശിപ്പിക്കുകയുമുണ്ടായി.

തീയിട്ടു നശിപ്പിച്ച വീടും വാഹനവും

ഇതിനിടയില്‍ ഒഞ്ചിയത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എന്‍. വേണു ഉള്‍പ്പെടെ 18 ആര്‍.എം.പി പ്രവര്‍ത്തകരെ പയ്യോളി പൊലീസ് കരുതല്‍ തടങ്കലില്‍ വെച്ചതും സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

സുരക്ഷയുടെ പേരില്‍ കരുതല്‍ തടങ്കലെന്ന നിലയില്‍ എന്‍.വേണുവിനെ കസ്റ്റഡിയിലെടുക്കുകയാണെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍, ആര്‍.എം.പി.ഐ ഓഫീസില്‍ ആയുധശേഖരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്നാണ് വടകര റൂറല്‍ എസ്.പി
യുടെ പിന്നീടുള്ള പ്രതികരണം.

ഓര്‍ക്കാട്ടേരി ഉള്‍പ്പെടുന്ന എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ പയ്യോളി സ്റ്റേഷനിലേക്കാണ് വേണുവിനെയും മറ്റു ആര്‍.എം.പി പ്രവര്‍ത്തകരെയും കൊണ്ടുപോയിരുന്നത്. പിന്നീട് 14 ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും വേണു ഉള്‍പ്പെയെയുള്ളവരെ വിട്ടയക്കുകയുമാണുണ്ടായത്.

“വേണു ഉള്‍പ്പെടെയുള്ളവര്‍ക്ക് സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ആക്രമണമുണ്ടാവും. അതുകൊണ്ട് സുരക്ഷ മുന്‍നിര്‍ത്തി നീക്കുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇവിടുന്ന് കൊണ്ടു പോയത്. അതിനു ശേഷം പോലീസ് തന്ത്രപരമായി തങ്ങളുടെ നീക്കം നടത്തുകയായിരുന്നുവെന്നും പോലീസ് ഒരുക്കിയ ഒരു കെണിയാണിതെന്നും” കെ.കെ രമ പറഞ്ഞു.

അതേസമയം ഫെബ്രുവരി നാലിന് ഓര്‍ക്കാട്ടേരി ചന്തയില്‍ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ സംഘടിച്ചെത്തിയ ആര്‍.എം.പിക്കാരാണ് ആക്രമണത്തിന് തുടക്കം കുറിച്ചതെന്ന് സി.പി.ഐ.എം ആരോപിക്കുന്നു. ചന്തയിലെത്തിയ പലരെയും കേട്ടാലറക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയായിരുന്നുവെന്നും സമാധാനാന്തരീക്ഷത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന നാടിന്റെ അഭിമാനമായ ചന്തയെ അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ആര്‍.എം.പിക്കാര്‍ നടത്തിയതെന്നും സി.പി.ഐ.എം ആരോപിക്കുന്നു.

ആര്‍.എം.പിയുടെ ഓര്‍ക്കാട്ടേരിയിലെ ഓഫീസില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു ഏരിയ സെക്രട്ടറി കൊളങ്ങരത്ത് ചന്ദ്രന്‍, ഏരിയ കമ്മിറ്റി മെമ്പര്‍ സദാശിവന്‍ എന്നിവരുള്‍പ്പെടെയുള്ള 18 പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നും സി.പി.ഐ.എം പറയുന്നു.

ആര്‍.എം.പിയില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുന്നതിനെ അക്രമത്തിലൂടെ തടയിടാനാണ് പാര്‍ട്ടി  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യാതൊരുവിധ അക്രമ രാഷ്ട്രീയത്തെയും സി.പി.ഐ.എം പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ ആര്‍.എം.പിയുടെ ഭാഗത്തു നിന്നും നിരന്തരം പ്രകോപനമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് പറഞ്ഞു.

ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കൊല്ലപ്പെട്ട ടി.പി ചന്ദ്രശശേഖരന്‍ രാഷ്ട്രീയപരമായ ചില വിയോജിപ്പുകളാല്‍ സി.പി.ഐ.എമ്മില്‍ നിന്നും പുറത്തു പോവുകയും 2009ല്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(ആര്‍.എം.പി.ഐ) എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തതോടെയാണ് മേഖലയില്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടര്‍ക്കഥയാവുന്നത്.

നയീമ രഹ്ന

Latest Stories

We use cookies to give you the best possible experience. Learn more