| Saturday, 23rd May 2020, 3:41 pm

മദ്യത്തിനുള്ള ആപ്പ് നിര്‍മ്മിക്കുന്നതില്‍ അഴിമതി; ആപ്പ് നിര്‍മ്മാണം സി.പി.ഐ.എം സഹയാത്രികന്റെ കമ്പനിയെ ഏല്‍പിക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കുന്ന മൊബൈല്‍ ആപ്പിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആപ്പ് നിര്‍മ്മാണത്തിന് സി.പി.ഐ.എം സഹയാത്രികന്റെ കമ്പനിയെ ഏല്‍പിക്കുന്നത് എന്തിനണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി കമ്പനിയെ തിരഞ്ഞെടുത്തത് ആരാണ്. നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ ആപ്പ് വൈകുന്നത് മുന്‍പരിചയമില്ലാത്തവരെ ഏല്‍പിച്ചതിനാലാണെന്നും അദ്ദേഹം ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത് അറിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്പ്രിന്‍ക്ലറില്‍ ഓഡിറ്റ് വേണമെന്നും വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ നശിപ്പിച്ചെന്ന വാദം വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വിവര വിശകലത്തിനായി കിട്ടിയ മുഴുവന്‍ ഡാറ്റയും നശിപ്പിച്ചതായി സ്പ്രിംക്ലര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിവരങ്ങള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായും സ്പ്രിംക്ലര്‍ കോടതിയെ അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് വ്യാഴാച സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് രോഗികളുടെ വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് നടത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സ്പ്രിംക്ലറില്‍ ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമായി സി ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റിയതായും ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ സ്പ്രിംക്ലര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം ഉണ്ടാകില്ലെന്നും സ് പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more