| Wednesday, 17th May 2017, 11:35 am

ട്വിറ്ററിലൂടെ വ്യാജ പ്രചരണം; രാജീവ് ചന്ദ്രശേഖര്‍ എം.പിക്കെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: രാമന്തളിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായ് ബന്ധപ്പെട്ട് ട്വിറ്ററിലൂടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പിക്കെതിരെ പരാതി. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ സനോജാണ് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.


Also read മഅ്ദനിക്കെതിരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് തന്റെ കഷ്ടകാലത്തിന് കാരണമായി: ജേക്കബ് തോമസ് 


കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിനും ആംബുലന്‍സിനും നേരെയുണ്ടായ ആര്‍.എസ്എസ് ആക്രമണം സി.പി.ഐ.എം പ്രവര്‍ത്തകരുടേതെന്ന പേരില്‍ ട്വിറ്ററില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് പരാതി.

ജയകൃഷ്ണന്‍ @സവര്‍ക്കര്‍5200 എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന പോസ്റ്റിന് റീ ട്വീറ്റായാണ് രാജീവ് ചന്ദ്രശേഖര്‍ റീ ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെതിരെയാണ് സനോജിന്റെ പരാതി “സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ച് നാട്ടില്‍ അസമാധാനം സൃഷ്ടിച്ച് സാമാന്യ ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കാനാണ് ഇത്തരം വ്യാജ പ്രസ്താവനകള്‍ നടത്തിയത്” എന്നാണ് സനോജിന്റെ പരാതിയില്‍ പറയുന്നത്.

“ഏഷ്യാനെറ്റ് എന്ന ദൃശ്യ മാധ്യമത്തിന്റെ തലവനായ രാജീവ് ചന്ദ്രശേഖര്‍ സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ത്ത് വൈരാഗ്യം വളര്‍ത്തി സി.പി.ഐ.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരമുള്ള ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുന്നെന്നും സനോജ് പരാതിയില്‍ പറയുന്നു.


Dont miss ജി.എസ്.ടി ബില്ലിനെപ്പറ്റി സഭയില്‍ യോഗിയുടെ പ്രസംഗം; കൂര്‍ക്കം വലിച്ചുറങ്ങി എം.എല്‍.എമാര്‍; വീഡിയോ


നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച വീഡിയോക്കെതിരെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖരനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തുന്നത്.

We use cookies to give you the best possible experience. Learn more