| Wednesday, 29th May 2019, 11:43 am

രാഹുലിന്റെ വസതിയ്ക്കു മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാഹാര സമരം: രാജി തീരുമാനം പിന്‍വലിക്കുംവരെ സമരമെന്ന് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം. ദല്‍ഹി പ്രദേശ് കോണ്‍ഗ്രസ് നേതാവ് വിജയ് ജത്യന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം.

രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്കു പുറത്താണ് നാലുപേര്‍ നിരാഹാര സമരം തുടങ്ങിയത്. രാഹുല്‍ ഗാന്ധി രാജി തീരുമാനം പിന്‍വലിക്കുംവരെ നിരാഹാരം തുടരുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഒരു മാസത്തെ സമയം അനുവദിക്കാമെന്നും അതുവരെ ആ പദവിയില്‍ ഇരിക്കാമെന്നുമാണ് രാഹുലിന്റെ നിലപാട്. പുതിയ അധ്യക്ഷനെ ഒരു മാസത്തിനുള്ളില്‍ കണ്ടെത്താനുള്ള നിര്‍ദേശം രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ വസതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. നേതാക്കളോട് സംസാരിക്കാന്‍ രാഹുല്‍ പ്രിയങ്കയെ ചുമതലപ്പെടുത്തുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരേയും പരിഗണിക്കരുതെന്ന തീരുമാനത്തില്‍ നിന്നും രാഹുല്‍ പിന്നാക്കം പോയിട്ടില്ല. പുറത്തുനിന്നുള്ള ആരെങ്കിലും അധ്യക്ഷ പദവി ഏറ്റെടുത്താല്‍ മതിയെന്ന തീരുമാനത്തില്‍ തന്നെയാണ് അദ്ദേഹം.

അതിനായി ഒരു മാസം വരെ പരമാവധി സമയം എടുക്കാവൂ എന്നും രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ ആദ്യ ആഴ്ചയാണ് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നത്. യോഗത്തില്‍ അധ്യക്ഷന്‍ ആരാകുമെന്നതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്.

എന്നാല്‍ രാഹുലിന്റെ നിലപാടില്‍ നേതാക്കള്‍ എല്ലാം അസ്വസ്ഥരാണെന്നും ഒരു തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ഷീല ദീക്ഷിത് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more