| Thursday, 17th May 2018, 7:07 pm

തിരിച്ചടി വ്യാപിപ്പിച്ച് കോണ്‍ഗ്രസ്; മണിപ്പൂരിലും മേഘാലയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമുന്നയിച്ച് ഗവര്‍ണറെ കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയിലെ ബി.ജെ.പി തന്ത്രങ്ങള്‍ക്ക് മറുതന്ത്രം മെനയുന്ന കോണ്‍ഗ്രസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് നീക്കം ശക്തിപ്പെടുത്തുന്നു. ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കാന്‍ അനുമതി തേടി ഗവര്‍ണര്‍മാരെ സമീപിക്കും.

മേഘാലയയില്‍ രണ്ട് സീറ്റ് മാത്രമുള്ള ബി.ജെ.പി, സഖ്യം രൂപീകരിച്ചാണ് അധികാരത്തിലിരിക്കുന്നത്. മേഘാലയില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയും മണിപ്പൂരില്‍ മുന്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗും ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചു.

മേഘാലയയില്‍ 21 സീറ്റ് നേടി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ 19 സീറ്റ് നേടിയ എന്‍.പി.പിയുമായി ചേര്‍ന്ന് രണ്ട് സീറ്റ് നേടിയ ബി.ജെ.പി സഖ്യത്തിലാകുകയായിരുന്നു. ചില സ്വതന്ത്രരെക്കൂടി കൂടെ കൂട്ടിയാണ് എന്‍.ഡി.എ സഖ്യം മേഘാലയയില്‍ ഭരിക്കുന്നത്.

ALSO READ:  ‘അയാള്‍ക്ക് ആകെ ഒരു തന്ത്രമേ അറിയൂ… കുതിരക്കച്ചവടം’; അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്

മണിപ്പൂരിലും 28 സീറ്റുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിക്കിവിടെ 21 സീറ്റുള്ളു.

നേരത്തെ ബി.ജെ.പി അധികാരത്തിലേറിയ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 16 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ കാണാന്‍ അനുവാദം തേടിയിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേവല ഭൂരിപക്ഷമില്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് ഗോവയില്‍ ബി.ജെ.പി അധികാരത്തിലേറിയത്.

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഗോവയില്‍ 13 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ 21 സീറ്റുകള്‍ തികച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ പിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കമ്പോഴേക്കും കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീകറിനെ രാജിവെപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കി സര്‍ക്കാര്‍ രൂപീകരണം ബി.ജെ.പി പൂര്‍ത്തിയാക്കിയിരുന്നു. 2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കോണ്‍ഗ്രസായിരുന്നു.

ALSO READ:  കര്‍ണാടക പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ നടത്തിയ കര്‍സേവ

കോണ്‍ഗ്രസിന്റെ ചുവടുപിടിച്ച് ബീഹാറില്‍ ആര്‍.ജെ.ഡിയും ഗവര്‍ണറെക്കാണുമെന്നറിയിച്ചിട്ടുണ്ട്. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് ആര്‍.ജെ.ഡി.

2015ലെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ഐക്യ ജനതാദളും (ജെ.ഡി.യു) കോണ്‍ഗ്രസും ചേര്‍ന്ന “മഹാസഖ്യ”മാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍, 2017 ജൂലൈയില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഭരണം തുടരുകയായിരുന്നു. 243 അംഗ അസംബ്ലിയില്‍ ഭരണകക്ഷിക്ക് 131 സീറ്റുണ്ട്. കേവലഭൂരിപക്ഷത്തിന് ഇവിടെ 122 സീറ്റുകളാണ് ആവശ്യം.

ALSO READ:  ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കൂടി ബി.ജെ.പി കടത്തി; കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു

എന്നാല്‍, കര്‍ണാടകയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ ക്ഷണിക്കാതെ ഗവര്‍ണര്‍ വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍, തങ്ങളെയും സര്‍ക്കാറുണ്ടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തേജസ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ കാണാനിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ബിഹാറില്‍ 70 സീറ്റോടെ രണ്ടാം സ്ഥാനത്താണ്. ബി.ജെ.പി (53), കോണ്‍ഗ്രസ് (27) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more