| Friday, 20th April 2018, 2:45 pm

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയപാര്‍ട്ടികളുമായും സഖ്യമുണ്ടാക്കില്ലെന്ന് സിദ്ധരാമയ്യ; മോദി പറഞ്ഞവാക്ക് പാലിക്കാത്തവനെന്നും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയപാര്‍ട്ടികളുമായും സഖ്യമുണ്ടാക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഞങ്ങള്‍ ഒരു മതേതര പാര്‍ട്ടിയാണ്. മറ്റൊരു രാഷ്ട്രീയ കക്ഷികളുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ല. – മാധ്യമങ്ങളോട് സംസാരിക്കവേ സിദ്ധരാമയ്യ പറഞ്ഞു.

മതേതര പാര്‍ട്ടിയാണെന്ന ജനതാദള്‍ എസിന്റെ വാദത്തിനെതിരെയും സിദ്ധരാമയ്യ രംഗത്തെത്തി. “” ജെ.ഡി.എസ് മതേതര പാര്‍ട്ടിയാണെന്ന് ആരാണ് പറഞ്ഞത്”” എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും സിദ്ധരാമയ്യ രംഗത്തെത്തി. 2014 ല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്ത പ്രധാനമന്ത്രിയാണ് മോദിയെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ഗോഹത്യ നിര്‍ത്തലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് അത് വേണമെങ്കില്‍ ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ല. കാരണം അദ്ദേഹം അത് ഗൗരവമായി ആലോചിച്ച് പറയുന്നതല്ല.

സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് മോദി ഏറെ കാര്യങ്ങള്‍ പറഞ്ഞു. കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്നതുള്‍പ്പെടെ. എന്നാല്‍ അതും ഉണ്ടായില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അജണ്ടകളായിരുന്നു എല്ലാം. മോദിയെ വിശ്വസിച്ച് അദ്ദേഹത്തെ അധികാരത്തിലെത്തിച്ച എല്ലാവരും തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അധികനാള്‍ മോദിക്ക് തുടരാനാകില്ല.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് താന്‍ ഹിന്ദുവല്ലെന്നാണ്. എന്നാല്‍ അദ്ദേഹം ഒരു ഹിന്ദുവല്ല. അദ്ദേഹം ജൈനനാണ്. അദ്ദേഹം ഹിന്ദുത്വത്തിലാണ് വിശ്വസിക്കുന്നതെങ്കില്‍ താന്‍ ജൈനനല്ല എന്ന് വിളിച്ചുപറയാന്‍ അദ്ദേഹം തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു.

മെയ് 12 നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15 നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more