| Tuesday, 21st January 2025, 8:57 am

വയനാട്ടില്‍ ആദിവാസി യുവതി പീഡനത്തിനിരയായെന്ന പരാതി; പൊലീസിനെതിരെ മുഖ്യമന്ത്രിയ്ക്കും മജിസ്ട്രേറ്റിനും പരാതി നല്‍കാന്‍ അതിജീവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുനെല്ലി: വിശ്വാസത്തിന്റെ മറയില്‍ വയനാട്ടില്‍ ആദിവാസി യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ തുടര്‍നടപടികളുമായി അതിജീവിത. പൊലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മജിസ്ട്രേറ്റിനും പരാതി നല്‍കാന്‍ അതിജീവിത തീരുമാനിച്ചു.

സമ്മര്‍ദം ചെലുത്തി പൊലീസ് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. തിരുനെല്ലി കാട്ടിക്കുളം എയ്ഡ് പോസ്റ്റിലാണ് യുവതി നേരത്തെ പരാതി നല്‍കിയിരുന്നത്.

എന്നാല്‍ പൊലീസും ഏതാനും പ്രാദേശിക നേതാക്കളും സമ്മര്‍ദം ചെലുത്തിയതോടെ തനിക്ക് പരാതി പിന്‍വലിക്കേണ്ടി വന്നുവെന്ന് യുവതി ഇന്നലെ (തിങ്കള്‍) പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാനാണ് യുവതി ഇപ്പോള്‍ തയ്യാറാകുന്നത്.

ഇന്ന് (ചൊവ്വ) മജിസ്ട്രേറ്റിന് മുമ്പാകെ യുവതി മൊഴി നല്‍കും. ഹിയറിങ്ങില്‍ പൊലീസിനെതിരായ പരാതി ഉന്നയിക്കുമെന്നാണ് വിവരം. കൂടാതെ സംസ്ഥാന മനുഷ്യാവകാശ-വനിതാ കമ്മീഷനും യുവതി പരാതി നല്‍കും.

തിരുനെല്ലി സ്വദേശിയായ യുവതി മാനന്തവാടി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസില്‍ വീണ്ടും നടപടി ഉണ്ടായത്. ഇന്നലെ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ തിരുനെല്ലി സ്വദേശി വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വര്‍ഗീസിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

നാട്ടുകാരനായ പ്രതി നിരന്തരമായി തന്നെ ഉപദ്രവിച്ചിരുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന സമയത്താണ് അതിക്രമം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന അതിക്രമമാണ് യുവതി നേരിട്ടത്.

സ്വാമിയുടേത് എന്ന് പറഞ്ഞ് ജപിച്ച ചരട് കയ്യില്‍ കെട്ടിക്കൊണ്ട് പ്രതി ഭീഷണിപ്പെടുത്തിയെന്നും വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ സ്വാമി തന്നെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിത്തിയെന്നും താന്‍ സമ്പാദിച്ച പണം പ്രതി തട്ടിയെടുത്തെന്നും യുവതി പറയുന്നു.

2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2023ല്‍ തന്നെ യുവതി പൊലീസില്‍ പരാതി നല്‍കിയിയിരുന്നു. എന്നാല്‍ ഈ പരാതി പൊലീസിന്റെ സമ്മര്‍ദം മൂലം പിന്‍വലിക്കേണ്ടി വന്നുവെന്നാണ് യുവതി ഇപ്പോള്‍ പറയുന്നത്.

Content Highlight: Complaint that tribal woman was molested in Wayanad; survivor to file a complaint against the police to the Chief Minister and the Magistrate

We use cookies to give you the best possible experience. Learn more