| Saturday, 6th June 2026, 8:50 pm

ഇതാണ് കോളിവുഡും മലയാള സിനിമയും തമ്മിലുള്ള വ്യത്യാസം, പോസിറ്റീവ് കിട്ടിയിട്ടും 50 കോടി നേടാനാകാതെ ബ്ലാസ്റ്റ്, ക്ലാഷിലും വിജയിച്ച് മോഹിനിയാട്ടം

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ രണ്ട് വമ്പന്‍ ഇന്‍ഡസ്ട്രികളാണ് മോളിവുഡും കോളിവുഡും. സ്റ്റാര്‍ഡത്തിന്റെയും പ്രൊഡക്ഷന്റെയും കാര്യത്തില്‍ മലയാളത്തെക്കാള്‍ ഒരുപടി മേലെയാണ് തമിഴ് സിനിമ. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി തമിഴ് സിനിമയിലെ സ്ഥിതി കുറച്ച് മോശമാണ്. സൂപ്പര്‍താരങ്ങളായ വിജയ്, അജിത് എന്നിവര്‍ സിനിമയെക്കാള്‍ മറ്റ് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയത് ഇന്‍ഡസ്ട്രിക്ക് തിരിച്ചടിയായി മാറി.

മോളിവുഡാകട്ടെ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാക്കി മാറ്റി. സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റിനും മേക്കിങ്ങിനും പ്രാധാന്യം നല്‍കാനാണ് മലയാളസിനിമ പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. എത്ര നല്ല സിനിമയാണെങ്കിലും സൂപ്പര്‍താരങ്ങളില്ലെങ്കില്‍ കളക്ഷനെ ബാധിക്കുമെന്ന് ഒരിക്കല്‍കൂടി തമിഴ് സിനിമ തെളിയിച്ചിരിക്കുകയാണ്.

കഴിഞ്ഞവാരം തിയേറ്ററുകളിലെത്തിയ ബ്ലാസ്റ്റിന് ഗംഭീര റിപ്പോര്‍ട്ടാണ് ലഭിച്ചത്. ആക്ഷന്‍ കിങ് അര്‍ജുന്‍ നായകനായ ചിത്രം ഈ വര്‍ഷത്തെ മികച്ച തിയേറ്റര്‍ അനുഭവമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും ചിത്രത്തിന്റെ കളക്ഷന്‍ ഇതുവരെ 50 കോടി പോലും ആയിട്ടില്ലെന്ന് സിനിമാപേജുകള്‍ ഉയര്‍ത്തിക്കാണിക്കുകയാണ്.

എത്ര നല്ല സിനിമയാണെങ്കിലും സൂപ്പര്‍താരങ്ങളില്ലെങ്കില്‍ കളക്ഷന്‍ ലഭിക്കില്ലെന്നതിന്റെ ഉദാഹരണമായി ബ്ലാസ്റ്റ് മാറി. ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2നൊപ്പം ക്ലാഷ് റിലീസ് ചെയ്ത മോഹിനിയാട്ടം ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയിലേറെ നേടിയിട്ടാണ് കളംവിട്ടതെന്ന് മലയാള സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുകയാണ്.

സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റിന് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് കേരളത്തില്‍ വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായതും മോഹിനിയാട്ടം 50 കോടി ക്ലബ്ബില്‍ കയറിയതെന്നും ചില സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുകയും ക്ലാഷിന് ഒരു സിനിമയും വരാതിരുന്നിട്ടും യൂത്ത്, തായ് കിഴവി പോലുള്ള സിനിമകള്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടാത്തത് തമിഴ് സിനിമയുടെ ന്യൂനതയാണെന്നും കമന്റുണ്ട്.

ഇതുവരെ 38 കോടിയാണ് ബ്ലാസ്റ്റ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് 18 കോടിയും കേരളത്തില്‍ നിന്ന് എട്ട് കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ വെറും 75 സ്‌ക്രീനില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ 150ലേറെ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. അര്‍ഹതയുണ്ടായിട്ടും ബ്ലാസ്റ്റ് 100 കോടി നേടാന്‍ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Comparison between the collection of Blast and Mohiniyattam viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more