| Friday, 13th March 2026, 3:29 pm

ശിവരാമന്റെ ബുദ്ധിയോ മായാവിയുടെ കരുത്തോ? ഷാഫിയുടെ സ്വപ്നചിത്രം വന്നാല്‍ ആര് സ്‌കോര്‍ ചെയ്യും; ചര്‍ച്ച

അശ്വിന്‍ രാജേന്ദ്രന്‍

പല തലമുറകള്‍ മാറിമറിഞ്ഞ് വന്നിട്ടും ഇളക്കം തട്ടാത്ത താരപദവിയാണ് മലയാളത്തില്‍ മമ്മൂട്ടിയുടെതും മോഹന്‍ലാലിന്റെയും. ഇരുവരുടെയും ആരാധകര്‍ പലപ്പോഴും ഇരുകൂട്ടരില്‍ ആരാണ് വമ്പന്‍ എന്ന സംവാദം നടത്താറുണ്ടെങ്കിലും എപ്പോഴും മലയാള സിനിമയുടെ ഉന്നമനത്തിനായാണ് ഇരുവരും പ്രവര്‍ത്തിച്ചിട്ടുള്ളത്. അഭിനയപ്രാധാന്യമുള്ള വേഷങ്ങളും മാസ് കഥാപാത്രങ്ങളും താരങ്ങള്‍ ഒരുപോലെ ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ നര്‍മം നിറഞ്ഞ കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് എപ്പോഴും ഒരു പ്രത്യേക ഇഷ്ടം ഉണ്ടാവാറുണ്ട്.

ഇത്തരത്തില്‍ പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച ചിത്രങ്ങളാണ് 2007 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഹലോയും, അതേ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ മായാവിയും. റാഫി-മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ മായാവി ഷാഫി സംവിധാനം ചെയ്തപ്പോള്‍, റാഫി -മെക്കാര്‍ട്ടിന്‍ കൂട്ട്‌കെട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹലോ. അതത് താരങ്ങളുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങളായും ഇവ മാറിയിരുന്നു.

ഹലോ. Photo: Dool News

ഇരുചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ മായാവിയും ഹലോയും ഒന്നിപ്പിക്കാന്‍ സംവിധായകന്‍ ഷാഫിക്ക് ആഗ്രഹമുണ്ടയിരുന്നു എന്ന പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകുന്നത്. ഇത്തരത്തില്‍ ഒരു ചിത്രം വന്നാല്‍ ആരായിരിക്കും കൂടുതല്‍ സ്‌കോര്‍ ചെയ്യുക എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൂടുതല്‍ പേരും ഹലോയിലെ ശിവരാമനായിരിക്കും മുന്‍തൂക്കമെന്ന് അഭിപ്രായം രേഖപ്പെടുത്തുമ്പോഴും മായാവിക്കുള്ള പിന്തുണയും കുറവല്ല. എങ്കിലും രണ്ട് ധ്രവങ്ങളില്‍ കിടക്കുന്ന കഥാപാത്രങ്ങളെ ഒന്നിപ്പിക്കാതിരുന്നത് നന്നായെന്നും അഭിപ്രായങ്ങളുണ്ട്.

ഹലോയില്‍ ഇരുപത്തിനാല് മണിക്കൂറും മദ്യപിച്ച് നടക്കുന്ന കഥാപാത്രമായാണ് മോഹന്‍ലാലിന്റെ ശിവരാമന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ മദ്യപിച്ചുളള മാനറിസങ്ങള്‍ക്കൊപ്പം ജഗതി ശ്രീകുമാര്‍, ജഗദീഷ്, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, സലീം കുമാര്‍, അബു സലീം തുടങ്ങി ഒട്ടനവധി ഹാസ്യതാരങ്ങളും അരങ്ങു തകര്‍ത്തതോടെ ചിത്രം അവിസ്മരണീയമാകുകയായിരുന്നു. ചിത്രത്തിലെ കോമഡികള്‍ക്കൊപ്പം ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ ശത്രുക്കളെ ഇരുട്ടടിയടിക്കുന്നതിലൂടെ മായാവി എന്ന വട്ടപ്പേര് കിട്ടിയ മഹി എന്ന കഥാപാത്രമായാണ് മായാവിയില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രം മുഴുനീള ഹാസ്യകഥാപാത്രമായുള്ള താരത്തിന്റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു. ഒന്നുമറിയാത്ത ഒരു പാവത്തെ പോലെ മായാവിയില്‍ വേഷമിട്ട മമ്മൂട്ടിയുടെ രണ്ട് സ്വഭാവത്തിലുള്ള അഭിനയ ശൈലിയും ശബ്ദം മാറ്റിയുള്ള സംസാരവും സലീം കുമാറിനും ഗോപികക്കുമൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളുമെല്ലാം ഇന്നും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നവയാണ്.

മായാവി. Photo: MUBI

എന്തൊക്കെയായാലും ഹരികൃഷ്ണന്‍സ് പോലെ നര്‍മത്തില്‍ ചാലിച്ച മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങേണ്ടിയിരുന്ന മറ്റൊരു ചിത്രം നഷ്ടപ്പെട്ടതിന്റെ നിരാശ പ്രേക്ഷകര്‍ക്കുണ്ട്. എങ്കിലും സ്‌പൈ ആക്ഷന്‍ ത്രില്ലറായ പേട്രിയറ്റില്‍ ഏപ്രില്‍ 23 ന് ബിഗ് എംസിനെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാം എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ആസ്വാദകര്‍.

Content Highlight: Comparison between mammootty and mohanlal for their movie Mayavi and hallo respectively

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more