[] ന്യൂദല്‍ഹി: കല്‍ക്കരി വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതിയിലെ വാദം പൂര്‍ത്തിയാക്കി. കേസ് വിധി പറയാന്‍ മാറ്റി.
ടാറ്റ, റിലയന്‍സ് എനര്‍ജി ലിമിറ്റഡ്, ലാന്‍കോ ഗ്രൂപ്പ് തുടങ്ങി 11 കമ്പനികള്‍ക്കാണ് മാനദണ്ഡങ്ങളില്ലാതെ കല്‍ക്കരിപ്പാടം അനുവദിച്ചതെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ടാറ്റ പവര്‍, ബാല്‍കോ, എസ്.കെ.എസ് ഇസ്പറ്റ് ആന്‍ഡ് പവര്‍, ജി.വി.കെ തുടങ്ങിയവയാണ് മറ്റു കമ്പനികള്‍.
കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും ഊര്‍ജ മന്ത്രാലയത്തിന്റെയും ശുപാര്‍ശയിലുണ്ടായിരുന്ന 28 കമ്പനികളില്‍ 20 എണ്ണത്തിന് അനുമതി ലഭിച്ചു.
മൊത്തം 61 കല്‍ക്കരിപ്പാടങ്ങളുടെ അനുമതി റദ്ദാക്കാനുള്ള പ്രക്രിയ തുടങ്ങിയെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം വഹന്‍വതി കോടതിയെ അറിയിച്ചു.
സ്‌ക്രീനിങ്ങ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പെടാത്ത 11 കമ്പനികളെ ഉള്‍പ്പെടുത്തിയതിന്റെ മാനദണ്ഡങ്ങള്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി, മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യം, അഭിഭാഷകന്‍ എം,എല്‍ ശര്‍മ എന്നിവരുടെ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.