| Monday, 11th August 2025, 8:40 pm

രാജ്ഭവന്റെ നിലപാട് ഭരണഘടനാ വിരുദ്ധം; വിഭജനഭീതിയുടെ ഓര്‍മദിനം ആചരിക്കണമെന്ന ഗവര്‍ണറുടെ ഉത്തരവിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓഗസ്റ്റ് 14 വിഭജനഭീതിയുടെ ഓര്‍മദിനമായി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തമില്ലാത്ത ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഓഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി ആചരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓര്‍മപ്പെടുത്തലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന് 78 വയസാകുമ്പോള്‍ ഓഗസ്റ്റ് 15ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ താത്പര്യം കാട്ടാതെ ‘ആഭ്യന്തര ശത്രുക്കള്‍’ക്കെതിരെ പട നയിക്കാന്‍ ഊര്‍ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ ദിനമാചരിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് വൈസ്രോയിയെ നേരിട്ട് സന്ദര്‍ശിച്ച് പിന്തുണയറിയിക്കുകയും തങ്ങള്‍ ബ്രിട്ടീഷ് രാജിനെതിരല്ലെന്ന് വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയില്‍ ഇന്നും ജീവിക്കുന്നവരാണ് സംഘപരിവാറുകാരെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചു നിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന രാഷ്ട്രീയം അതേപടി പിന്‍പറ്റുന്നവരാണ് ഇപ്പോള്‍ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാര്‍ മറന്നുപോവുകയാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടര്‍ന്നപ്പോള്‍ തീയണക്കാന്‍ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാര്‍,’ മുഖ്യമന്ത്രി പറഞ്ഞു.

ആ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്ക് അനുസൃതമായ പ്രവര്‍ത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Content Highlight: CM opposes Governor’s order to observe Partition Remembrance Day

We use cookies to give you the best possible experience. Learn more