തിരുവനന്തപുരം: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്നും അതിന് കാരണം നുഴഞ്ഞുകയറ്റമാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സമൂഹത്തില്‍ വിദ്വേഷം വമിപ്പിക്കാനുദ്ദേശിച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
കഴിഞ്ഞ ദിവസം നടന്ന അതിര്‍ത്തി ജില്ലകളിലെ എസ്.പി.മാരുടെ കോണ്‍ഫറന്‍സിലാണ് ആഭ്യന്തര മന്ത്രി ഈ പ്രസ്താവന നടത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതിയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആസാം, ബംഗാള്‍, ബീഹാര്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ജനതയെ വിഭജിക്കാനും അപരവത്ക്കരിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ജനസംഖ്യാ വ്യതിയാന മിഷന്‍ ഉള്‍പ്പെടെയുള്ള ഇത്തരം നീക്കങ്ങള്‍.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ രാജ്യത്തുടനീളം വലിയ ജനകീയ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ജനസംഖ്യാ വ്യതിയാന സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത് എന്നതുകൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അസ്വാഭാവികമായ ജനസംഖ്യാ വളര്‍ച്ചയുണ്ടെന്ന് ഈ സമിതിയെക്കൊണ്ട് സ്ഥാപിച്ച്, അതിലൂടെ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഭജന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ന്യായീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ പിണറായി വിജയന്‍ പറഞ്ഞു.
നുഴഞ്ഞുകയറ്റമെന്ന വ്യാജഭീതി ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്നതിന് പിന്നില്‍ സംഘപരിവാറിന്റെ താത്പര്യങ്ങളാണെന്ന് വ്യക്തമാണെന്നും അതിര്‍ത്തി ജില്ലകളിലെ ജനസംഖ്യാ അനുപാതത്തില്‍ മാറ്റം വരുന്നു എന്ന വാദം ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക ജനവിഭാഗത്തെ സംശയനിഴലില്‍ നിര്‍ത്താനുള്ള കൃത്യമായ ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പൗരത്വ ഭേദഗതി നിയമം എപ്രകാരമാണോ മുസ്‌ലിം ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്താന്‍ ലക്ഷ്യമിടുന്നത്, അതേ ലക്ഷ്യം തന്നെയാണ് ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ ആഭ്യന്തര മന്ത്രാലയം ലാക്കാക്കുന്നതും. രാജ്യത്ത് ഭിന്നിപ്പിന്റെ വിത്തുകള്‍ പാകുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ട്,’ അദ്ദേഹം കുറിച്ചു.
Content Highlight: Claims regarding population growth in border states are part of the Sangh Parivar’s calculated attempt to spread hatred: Pinarayi hits out at Amit Shah.