| Thursday, 10th September 2026, 6:58 pm

സി.ജെ.പി പ്രതിഷേധം: മെട്രോ സ്‌റ്റേഷന്‍ അടച്ചിടല്‍ സഞ്ചാരസ്വാതന്ത്യത്തിന്റെ ലംഘനം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സമയത്ത് ദല്‍ഹിയിലെ 17 മെട്രോ സ്റ്റേഷനുകള്‍ അടച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ്.

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തില്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചതിനെ ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിരവധി മെട്രോ സ്റ്റേഷനുകളില്‍ പ്രവേശനവും പുറത്തേക്കുള്ള സഞ്ചാരവും നിയന്ത്രിച്ചിരുന്നു.

ഇതിനെതിരെ അഭിഭാഷകനായ അമര്‍ജീത് സിംഗ് ബേദി ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

17 മെട്രോ സ്റ്റേഷനുകള്‍ അടച്ചതിന്റെ ആവശ്യകതയും അതിന് പിന്നിലെ കാരണങ്ങളും വ്യക്തമാക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

പ്രതിഷേധം നിയന്ത്രിക്കുന്നതിനായി പൊതുഗതാഗത സംവിധാനത്തെ വ്യാപകമായി നിയന്ത്രിക്കുന്നത് സാധാരണക്കാരെ ബാധിക്കുന്നതാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഹരജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി പൊലീസിനും നോട്ടീസ് അയച്ചു. മെട്രോ സ്റ്റേഷനുകള്‍ അടച്ച നടപടിയുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്നതും കേസില്‍ പരിശോധിക്കപ്പെടും.

കേന്ദ്രത്തിന്റെയും ദല്‍ഹി പൊലീസിന്റെയും മറുപടി ലഭിച്ചതിന് ശേഷമായിരിക്കും ഹരജിയില്‍ തുടര്‍നടപടികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: CJP Protest: Closure of metro station is a violation of freedom of movement; Supreme Court issues notice to the Centre.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more