| Sunday, 16th August 2026, 10:19 pm

തങ്ങളുടെ പ്രവർത്തകന്റെ പിതാവ് ബി.ജെ.പി ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിഷ്പക്ഷ അന്വേഷണവും അറസ്റ്റും വേണമെന്ന് സി.ജെ.പി

റെന്വര്‍ പി

ന്യൂദൽഹി: പശ്ചിമ ബംഗാളിൽ തങ്ങളുടെ പ്രവർത്തകന്റെ പിതാവ് കൊല്ലപ്പെടാനിടയായ ആക്രമണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലെ കരിസുണ്ടയിലുള്ള സി.ജെ.പി പ്രവർത്തകൻ അബ്ദുൽ ഹഫീസിന്റെ പിതാവ് ജനാബ് മാലിക്കാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് ബി.ജെ.പി ആണെന്ന് സി.ജെ.പി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു.

ഓഗസ്റ്റ് 13നായിരുന്നു ഹഫീസിന്റെ വീടിന് നേർക്ക് ആക്രമണുമുണ്ടായത്. ആക്രമണത്തിൽ ജനാബ് മാലികിന് കഴുത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സയിൽ കഴിയവെ മരണപ്പെടുകയുമായിരുന്നു.

ആക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് സി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. കുറ്റക്കാരെ പൊലീസ് അറസ്റ്റ് ചെയ്യണം. ഹഫീസിന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും സി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 13ന് സി.ജെ.പി നടത്തിയ ‘സ്കൂൾ ഠീക് കരോ’ ക്യാംപെയിനി‌ന്‍റെ ഭാഗമായി ഒരു സർക്കാർ സ്കൂളിൽ നടന്ന പരിപാടിയില്‍ ഹഫീസ് പങ്കെടുത്തിരുന്നു. ഇതിന് ശേഷം അന്ന് രാത്രിയോടെ ബി.ജെ.പി പ്രവർത്തകർ ഹാഫിസിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് സി.ജെ.പി നേതാക്കൾ പറഞ്ഞു.

ആക്രമണത്തെ സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് അപലപിച്ചു. സ്കൂൾ ഠീക് കരോ പ്രചാരണത്തിൽ പങ്കെടുക്കുന്നവരെ ബി.ജെ.പി പ്രവർത്തകർ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് സംസാരിക്കവെ പറഞ്ഞു.

സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു കാമ്പയിൻ ഞങ്ങൾ നടത്തുകയാണ്. എല്ലാ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലുമുള്ള ആളുകൾ പിന്തുണ നൽകേണ്ട ഒന്നാണ് അത്. എന്നാൽ, ഈ ബി.ജെ.പി ഗുണ്ടകൾ ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും സൗരവ് പറഞ്ഞു.

ഹാഫിസിനും കുടുംബത്തിനുമൊപ്പം സി.ജെ.പി ഉറച്ച് നിൽക്കുന്നു. മെച്ചപ്പെട്ട സ്കൂളുകൾക്കായി ഞങ്ങൾ പോരാടുന്നത് തുടരും. മാലിക്കിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തങ്ങൾ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘സ്കൂൾ ഠീക് കരോ’ ക്യാംപെയിനി‌ന്‍റെ ഭാഗമായി താൻ പഠിച്ച സ്കൂളിലെ മോശം സാഹചര്യങ്ങൾ ഹാഫിസ് ചിത്രീകരിച്ചിരുന്നു. സ്കൂളിന്‍റെ മോശം അവസ്ഥ ചിത്രീകരിച്ചത് പുറത്തു നിന്നുള്ള സമ്മർദം കാരണമാണെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യാൻ അക്രമി സംഘം ഹാഫിസിനോട് ആവശ്യപ്പെട്ടു. ഹാഫിസ് ഇതിന് വഴങ്ങാതിരുന്നതോടെ ബി.ജെ.പി പ്രവർത്തകർ വീടിനു നേർക്ക് ആക്രമണം നടത്തുകയായിരുന്നുവെന്ന് സി.ജെ.പി നേതാക്കൾ പറഞ്ഞു.

ഹാഫിസിനെ അക്രമി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ചെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഹാഫിസിന്റെ ഫോണിലെ ദൃശ്യങ്ങൾ അക്രമികൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തെന്നും അവർ അറിയിച്ചു.

ആക്രമണം നടത്തിയത് ബി.ജെ.പി പ്രവർത്തകരാണെന്ന് സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്കെയും അഷുതോഷ് റാങ്കയും പറഞ്ഞിരുന്നു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. ഹാഫിസിന്റെ വീട് സി.ജെ.പി നേതൃത്വം സന്ദർശിക്കും. ഹാഫിസിനും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്നും ദീപ്കെ പറഞ്ഞു.

Content Highlight: CJP Demands Arrest and Imperial Probe in Death of Volunteer’s Father After Attack

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more