| Saturday, 2nd May 2026, 7:41 am

ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെയുണ്ടായ ഇസ്രഈലി ആക്രമണം അങ്ങേയറ്റം ഗുരുതരമെന്ന് സഭാനേതാക്കള്‍

നിഷാന. വി.വി

ടെല്‍അവീവ്: ജെറുസലേമില്‍ ( അല്‍-ഖുദ്‌സ്) ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെ ഇസ്രഈലി തീവ്രവാദി നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് ക്രൈസ്തവ സഭാ നേതാക്കള്‍.

കന്യാസ്ത്രീക്ക് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം വേദനാജനകവും ഭയപ്പെടുത്തുന്നതും ഗുരുതരവുമാണെന്ന് അല്‍-ഖുദ്‌സ് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ വികാരി ജനറല്‍ ബിഷപ്പ് വില്യം ഷോമാലി പറഞ്ഞു.

ഇസ്രഈല്‍ സമൂഹത്തിലെ തീവ്രവാദികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന വംശീയ വിദ്വേഷത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വെച്ചായിരുന്നു കന്യാസ്ത്രീക്ക് നേരെ ഇസ്രഈലി കുടിയേറ്റേക്കാരന്റെ ക്രൂരമായ ആക്രമണമുണ്ടായത്.

പിന്നിലൂടെ എത്തിയ അക്രമി കന്യാസ്ത്രീയെ ബലം പ്രയോഗിച്ച് തള്ളിയിടുകയും തല നടപ്പാതയിലേക്ക് ഇടിച്ചുവീണപ്പോള്‍ ചവിട്ടുകയുമായിരുന്നു. പരിക്കേറ്റ കന്യാസ്ത്രീ നിലവില്‍ ചികിത്സയിലാണ്. സമീപത്തുണ്ടായിരുന്ന രണ്ട് ഇസ്രഈലി വനിതകളും ഒരു പുരുഷനും ഇടപെട്ടാണ് കന്യാസ്ത്രീക്ക് കൂടുതല്‍ ആക്രമങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ 36 വയസുകാരനായ ഇസ്രഈലി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആക്രമണത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ജെറുസലേമില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ തീവ്ര ഇസ്രഈല്‍ കുടിയേറ്റക്കാരുടെ ആക്രമണം വര്‍ധിക്കുന്നതില്‍ ആഗോള തലത്തില്‍ ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് പുതിയ ആക്രമണം.

അധിനിവേശ അധികാരികളുടെ മൗനാനുവാദത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് സെബാസ്റ്റിയന്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പ് അത്തല്ല ഹന്ന പറഞ്ഞു. ഇത് വിശുദ്ധ നഗരത്തിലെ ക്രൈസ്തവ സാന്നിദ്ധ്യം ഇല്ലാതാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരം ആക്രമണങ്ങള്‍ ഇനി ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ക്രിസ്തീയ സാന്നിദ്ധ്യത്തെ ഭീഷണിപ്പെടുത്തുന്ന ആവര്‍ത്തിച്ചുള്ള ഒരു മാതൃകയാണ്. ഇസ്രഈലി ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നടപടികള്‍ സ്വീകരിക്കണം,’ ഹന്ന പറഞ്ഞു.

ഫ്രഞ്ച് കോണ്‍സുലേറ്റ് സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പൗരയും മതപ്രവര്‍ത്തകയുമായ കന്യാസ്ത്രീക്ക് നേരെയുണ്ടായ ആക്രമണം അസ്വീകാര്യമാണെന്നും കുറ്റവാളിയെ മാതൃകാപരായി ശിക്ഷിക്കണമെന്നും ഫ്രാന്‍സ് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മുന്‍ ഇസ്രഈലി അംബാസഡര്‍ ഡാനിയേല്‍ കാര്‍മണ്‍ ‘ജൂത ഭീകരത’ എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്.

‘ജറുസലേമിലെ തെരുവിലൂടെ സമാധാനപരമായി നടന്നുപോകുന്ന ഒരു കന്യാസ്ത്രീയെ ജൂതനല്ലെന്ന് തിരിച്ചറിഞ്ഞ്,ആക്രമിച്ച് നിലത്തേക്ക് തള്ളിയിടുന്നു. പിന്നീട് അതേ കുറ്റവാളി അവരെ ചവിട്ടുകയും ചെയ്യുന്നു, ഇത് ജൂത ഭീകരതയല്ലെങ്കില്‍ പിന്നെ എന്താണ്?’ അദ്ദേഹം ചോദിച്ചു.

സമീപകാലങ്ങളില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ ഇസ്രഈലി തീവ്രവാദി ആക്രമണം വര്‍ധിച്ച് വരികയാണ്. പുരോഹിതര്‍ക്ക് നേരെ തുപ്പുക, ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ സംഭവങ്ങള്‍ പതിവാണ്.

ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ നിര്‍ണായകമായി പ്രവര്‍ത്തിക്കണമെന്ന് സഭാ നേതാക്കള്‍ ഇസ്രഈല്‍ അധികാരികളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Church leaders say Israeli attack on French nun is extremely serious

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more