| Saturday, 21st December 2024, 10:22 pm

ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ കയറ്റി ആക്രമണം; പ്രതി ഇസ്‌ലാമോഫോബിക്: ജര്‍മന്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഗ്‌ഡെബര്‍ഗ്: കിഴക്കന്‍ ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിക്കുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ഇസ്‌ലാമോഫോബിക് ആണെന്നത് വ്യക്തമെന്നാണ് മന്ത്രിയുടെ പരാമര്‍ശം.

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍ഡ്, പ്രധാനമന്ത്രി റെയ്‌നര്‍ ഹാസെലോഫ്, ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസിംഗ് എന്നിവരോടൊപ്പം അപകട സ്ഥലം സന്ദര്‍ശിച്ച് മടങ്ങവേയാണ് നാന്‍സി ഫെയ്‌സറിന്റെ പ്രസ്താവന.

കാര്യങ്ങള്‍ വ്യക്തമാണെന്ന് പറഞ്ഞ മന്ത്രി അറസ്റ്റിലായ പ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജര്‍മനിയിലെ മഗ്‌ഡെബര്‍ഗ് നഗരത്തിലാണ് അപകടമുണ്ടായത്. നഗരത്തിലെ ആള്‍ക്കൂട്ടത്തിലേക്ക് ഡോക്ടറും മനശാസ്ത്ര വിദഗ്ദനുമായ തലേബ് എന്ന 50കാരന്‍ അമിത വേഗത്തില്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു.

അപകടത്തില്‍ ഒരു കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും 15 പേരുടെ നില ഗുരുതരമായി തുടരുന്നതായും ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ കാര്‍ ഓടിച്ച് അപകടം നടത്തിയത് ഒരു സൗദി പൗരനാണെന്ന് വാര്‍ത്ത വന്നതോടെ ഇവിടുത്തേയും എന്തിന് അമേരിക്കയിലെ വരെ ചില ആളുകള്‍ ഇസ്ലാം തീവ്രവാദമാണ് അപകടത്തിന് പിന്നിലെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ജര്‍മനിയില്‍ ഇതിന് മുമ്പ് സമാനമായ ആക്രമണങ്ങള്‍ ഉണ്ടായതിനാല്‍ ഇതൊരു ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ വക്താവ് മാത്തിയാസ് ഷുപ്പെ അപകടശേഷം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ അപകടത്തിന് പിന്നില്‍ ഇസ്ലാമിക ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് ജര്‍മന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Christmas Market Drive-In Attack; Defendant is Islamophobic: German Minister

We use cookies to give you the best possible experience. Learn more