പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ ലാൻഡിംഗിനായി ഗവൺമെന്റ് ചിറ്റൂർ കോളേജിന് അവധി നൽകിയതിലും വിദ്യാർത്ഥി സംഘടന പരിപാടി തടഞ്ഞതിലും രൂക്ഷവിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.
കോളേജിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കാനിരുന്ന പരിപാടി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞാണ് ഹെലികോപ്റ്റർ ഇറക്കാൻ സൗകര്യമൊരുക്കിയതെന്ന് കുറിപ്പിൽ പറയുന്നു.
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെ തടഞ്ഞുമുള്ള ഈ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എ കെ. അച്യുതന് അന്തിമോപചാരം അർപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം പാലക്കാട് ചിറ്റൂരിലെത്തിയത്. ചിറ്റൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിലാണ് ഇതിനായി താത്കാലിക ഹെലിപാഡ് സജ്ജീകരിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറക്കിയത്.
അകമ്പടി വാഹനങ്ങൾ വെട്ടിച്ചുരുക്കുമെന്നും അനാവശ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒഴിവാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നതെന്ന് സഞ്ജീവ് വിമർശിച്ചു. എസ്.എഫ്.ഐയുടെ പരിപാടികളെ ഭയപ്പെടുന്ന സർക്കാരാണിതെന്നും വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ഭരണനേതൃത്വമാണ് നിലവിലുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Content Highlight:Chittoor College Declares Holiday for CM’s Helicopter Landing; Protest Erupts Over Blocking SFI Programme.