| Tuesday, 25th August 2026, 7:12 pm

ഒരു തെരഞ്ഞെടുപ്പ് വിജയവും ചെയ്ത തിന്മകളെ സാധൂകരിക്കുന്നില്ല; ജെനീഷിനെതിരെ വീണ്ടും ചിന്ത

റെന്വര്‍ പി

തിരുവന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മന്ത്രി ഒ.ജെ ജനീഷും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ജെനീഷ് നടത്തിയ ഒരു പരിഹാസത്തോടെയാണ് ഇരുവരും തമ്മില്‍ വാക്‌പോര് ആരംഭിച്ചത്.

ഇന്ന് (ഓഗസ്റ്റ് 25, ചൊവ്വ) ജെനീഷിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ചിന്ത ഏറ്റവും പുതിയ പ്രതികരണം അറിയിച്ചിട്ടുണ്ട്. വയനാട് ദുരിത ബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച ഫണ്ടിന്റെ പേരില്‍ ജെനീഷിനെ പരിഹസിക്കുകയാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു തെരഞ്ഞെടുപ്പ് വിജയവും ചെയ്ത തിന്മകളെ സാധൂകരിക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ചിന്ത പറഞ്ഞു.

‘വീണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനോടാണ്… താങ്കള്‍ പറഞ്ഞ ആ പഴയ ബോംബ് നിര്‍വീര്യമാക്കാന്‍ ജനങ്ങളുടെ കയ്യില്‍ നിന്നും യൂത്ത്‌കോണ്‍ഗ്രസ് പിരിച്ച പണം കൊണ്ട് വയനാടിലെ ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കിയാല്‍ മാത്രം മതി. മന്ത്രി കൂടിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏറെ വൈകിയെങ്കിലും അതിന് നേതൃത്വം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചോട്ടേ…,’ ചിന്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചിന്ത ജെറോം ഡി.വൈ.എഫ്.ഐ പ്രസിഡന്റ് ആയതിന് പിന്നാലെയായിരുന്നു ഒ.ജെ. ജനീഷ് അവരെ പരിഹസിച്ചിരുന്നു. ഡി.വൈ.എഫ്.ഐക്ക് വനിതാ അധ്യക്ഷ വരുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അധ്യക്ഷ തെരുവിലൂടെ നാട്ടുകാര്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ മുദ്രാവാക്യം വിളിക്കാതെ ശ്രദ്ധിക്കണം എന്നും ജനീഷ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ തന്നെ ചിന്ത ജെറോം ഫേസ്ബുക്ക് പോസ്റ്റില്‍ ജെനീഷിന് മറുപടിയും നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കേരള മന്ത്രിസഭയില്‍ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്നായിരുന്നു ചിന്തയുടെ മറുപടി.

‘യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ്… യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കേരള മന്ത്രിസഭയില്‍ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാര്‍ഹമാണ്… എന്നാല്‍ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത്..,’ എന്നായിരുന്നു ചിന്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

താങ്കളുടെ മുന്‍ഗാമിയെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. മന്ത്രി എന്ന നിലയില്‍ ലഹരി കച്ചവടക്കാരായ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍മാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവര്‍ത്തകരെ സൈബര്‍ ഇടങ്ങളില്‍ അവഹേളിക്കരുതെന്നും ചിന്ത ഫേസ്ബുക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.

‘ഞങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തില്‍ പുറകില്‍ നിന്നും ഉയര്‍ന്ന പ്രവര്‍ത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവര്‍ത്തിക്കരുത് എന്ന് പറയാനുമുള്ള ആര്‍ജവം കാണിച്ചതാണ് സുഹൃത്തെ ഞങ്ങളുടെ രാഷ്ട്രീയം,’ എന്നും ചിന്ത അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിന്ത വീണ്ടും ജെനീഷിന് മറുപടി നല്‍കിയത്.

Content Highlight: Chintha Jerome Response to OJ Janeesh

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more