| Sunday, 3rd May 2026, 8:03 pm

ചരിത്രത്തിലാദ്യം; ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന ചൈനീസ് റിഫൈനറികള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം തടഞ്ഞ് ചൈന

ആദര്‍ശ് എം.കെ.

ബീജിങ്: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന അഞ്ച് ചൈനീസ് സ്വതന്ത്ര റിഫൈനറികള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ചൈന ഔദ്യോഗികമായി തടഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ബ്ലോക്കിങ് ഓര്‍ഡര്‍ ചൈനീസ് വാണിജ്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്.

അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന ആരോപിച്ചു.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന അഞ്ച് സ്വതന്ത്ര ടീപോട്ട് (teapot) റിഫൈനറികള്‍ക്കെതിരെ അമേരിക്ക കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ ഉപരോധം ചൈനീസ് മണ്ണില്‍ അംഗീകരിക്കാനോ നടപ്പിലാക്കാനോ പാടില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

ഹെംഗ്ലി പെട്രോകെമിക്കല്‍ (ഡാലിയന്‍) റിഫൈനറി, ഷാന്‍ഡോങ് ജിന്‍ചെങ് പെട്രോകെമിക്കല്‍ ഗ്രൂപ്പ്, ഹെബെയ് സിന്‍ഹായ് കെമിക്കല്‍ ഗ്രൂപ്പ്, ഷൗഗ്വാങ് ലുക്കിങ് പെട്രോകെമിക്കല്‍, ഷാന്‍ഡോങ് ഷെങ്സിങ് കെമിക്കല്‍ എന്നീ അഞ്ച് കമ്പനികള്‍ക്കെതിരെയാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവര്‍ക്ക് ചൈനയുടെ പുതിയ ഉത്തരവിലൂടെ സംരക്ഷണം ലഭിക്കും.

ഇതില്‍ ഹെംഗ്ലി പെട്രോകെമിക്കല്‍ ഇറാന്‍ സൈന്യത്തിന് കോടിക്കണക്കിന് ഡോളര്‍ വരുമാനം നേടിക്കൊടുക്കുന്ന ഇറാനിലെ ഏറ്റവും മൂല്യമുള്ള ഉപഭോക്താവാണെന്നാണ് അമേരിക്കന്‍ ട്രഷറി വിഭാഗം ആരോപിക്കുന്നത്.

‘ഐക്യരാഷ്ട്രസഭയുടെ അനുമതിയില്ലാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനമില്ലാത്തതുമായ ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈനീസ് സര്‍ക്കാര്‍ എപ്പോഴും എതിര്‍ക്കുന്നു.

അമേരിക്കയുടെ ഉപരോധങ്ങള്‍ ചൈനീസ് സംരംഭങ്ങളും മൂന്നാം രാജ്യങ്ങളും തമ്മിലുള്ള സാധാരണ സാമ്പത്തിക-വ്യാപാര പ്രവര്‍ത്തനങ്ങളെ അനാവശ്യമായി നിയന്ത്രിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങളെയും ലംഘിക്കുകയും ചെയ്യുന്നു,’ ചെനീസ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

യു.എസ് നടപടികള്‍ ചൈനയില്‍ അംഗീകരിക്കാനോ നടപ്പിലാക്കാനോ പാലിക്കാനോ പാടില്ല എന്ന് മന്ത്രാലയം ഉത്തരവിട്ടു.

ഈ നീക്കം ദേശീയ പരമാധികാരം, സുരക്ഷ, വികസന താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും മിഡില്‍ ഈസ്റ്റില്‍ നിന്നാണ് വരുന്നത്. 2025ല്‍ ഇറാന്‍ കയറ്റുമതി ചെയ്ത എണ്ണയുടെ 80 ശതമാനത്തിലധികവും വാങ്ങിയത് ചൈനയായിരുന്നു.

ടീപോട്ട് റിഫൈനറികള്‍ എന്നറിയപ്പെടുന്ന സ്വതന്ത്ര റിഫൈനറികള്‍ കുറഞ്ഞ നിരക്കില്‍ എണ്ണ ലഭ്യമാക്കുന്നതിലൂടെ ചൈനയ്ക്ക് വലിയ സഹായമാണ് നല്‍കുന്നത്. എന്നാല്‍ ഇതേ കമ്പനികള്‍ക്ക് നേരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നത് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം അവസാനം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ഈ നിര്‍ണായക നീക്കം ഉണ്ടായിരിക്കുന്നത്.

അതേസമയം, മറ്റൊരു ചൈനീസ് സ്ഥാപനമായ ക്വിങ്ദാവോ ഹായെ ഓയില്‍ ടെര്‍മിനലിന് മേല്‍ വെള്ളിയാഴ്ച അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ഉപരോധത്തെക്കുറിച്ച് ചൈനയുടെ നിലവിലെ തടയല്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

Content highlight: China Blocks US Sanctions on five Independent Oil Refineries

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more