ന്യൂയോർക്ക്: ഗസയിലെ കുട്ടികൾ മാരകമായ ഇസ്രഈലി ആക്രമണങ്ങൾക്ക് ഇരയാകുന്നെന്ന് യൂണിസെഫ്. പത്ത് ലക്ഷം കുട്ടികളാണ് ഫലസ്തീനിൽ ദൈനംദിന ഭീകരതകൾ സഹിച്ചുകൊണ്ട് അതിജീവിക്കാനായി ശ്രമിക്കുന്നതെന്നും യൂണിസെഫ് റിപ്പോർട്ട് ചെയ്തു.
ഗസയിലെ ഓരോ കുട്ടികൾക്കും നഷ്ടമുണ്ടായിട്ടുണ്ടെന്നും മാനസികമായി കുട്ടികളിൽ ഇത് വലിയ ആഘാതമാണുണ്ടാക്കുന്നതെന്നും യൂണിസെഫ് പറഞ്ഞു.
ഗസയിലെ കുട്ടികൾ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും അംഗഭംഗം വരുത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്നും .പൊതുമാനവികതയ്ക്ക് അപമാനമാണിതെന്നും ഇത് തുടരാൻ അനുവദിക്കരുതെന്നും സംഘടന കൂട്ടിച്ചേർത്തു.
ഇസ്രഈലിന്റെ നിരന്തരമായ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും യൂണിസെഫ് വ്യക്തമാക്കി.
‘ഗസയിലെ ഓരോ കുട്ടിയും ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന നിരന്തരമായ ഈ ആക്രമണങ്ങൾ കുട്ടികളിൽ ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ സുരക്ഷ, സ്ഥിരത, ബാല്യകാലം എന്നിവയെക്കുറിച്ചുള്ള ബോധത്തെ അത് ഇല്ലാതാക്കുന്നു. വ്യക്തിഗത കൗൺസിലിങ്, ഗ്രൂപ്പ് സെഷനുകൾ എന്നിവയിലൂടെ അവർക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നുണ്ട്.
ഗസയിൽ കടുത്ത ക്ഷാമം നിലൽക്കുന്നതിനാൽ അവിടെയുള്ള കുട്ടികൾ ഇതിനകം തന്നെ വളരെ മോശം അവസ്ഥയിലാണെന്നും പോഷകാഹാരക്കുറവിന്റെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും യൂണിസെഫ് പറഞ്ഞു.
മതിയായ ഭക്ഷണം കിട്ടാത്ത അവസ്ഥ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ദോഷം വരുത്തുന്നുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു.
ഗസയിലെ കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും വെടിനിർത്തലിന് ശേഷവും ഇസ്രഈലിന്റെ ആക്രമണത്തിൽ 67 ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടെന്നും യൂണിസെഫ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2023 ഒക്ടോബർ മുതൽ സ്ത്രീകളും കുട്ടികളുമടക്കം 64,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും യൂണിസെഫ് പറഞ്ഞിരുന്നു.
വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ടായിരുന്നുട്ടും ശനിയാഴ്ച മുതൽ ഗസ നഗരത്തിലും മറ്റ് പ്രദേശങ്ങളിലുമായി ഇസ്രഈൽ ആക്രമണത്തിൽ 14 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും യൂണിസെഫ് റിപ്പോർട്ട് ചെയ്യുന്നു.
ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിലേക്കുള്ള പാത കണ്ടെത്താനുമുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നെന്നും യൂണിസെഫ് പറഞ്ഞു.
‘കൊല്ലപ്പെടുന്ന ഓരോ കുട്ടിയും നികത്താനാവാത്ത നഷ്ടമാണ്. ഗസയിലെ എല്ലാ കുട്ടികൾക്കും വേണ്ടി, ഈ യുദ്ധം ഇപ്പോൾ അവസാനിപ്പിക്കണം,’ സംഘടന കൂട്ടിച്ചേർത്തു.
Content Highlight: Children in Gaza are victims of deadly Israeli attacks: UNICEF