| Tuesday, 27th October 2015, 1:28 pm

ചന്ദ്രബോസ് വധക്കേസ്: അനൂപ് വീണ്ടും മൊഴിമാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷിയായ അനൂപ് വീണ്ടും മൊഴിമാറ്റി. പ്രോസിക്യൂഷന് അനുകൂലമായാണ് അനൂപ് ഇപ്പോള്‍ മൊഴിമാറ്റിയിരിക്കുന്നത്. കുറ്റബോധം കൊണ്ടാണ് താന്‍ സത്യം പറയുന്നതെന്നും അനൂപ് കോടതിയില്‍ പറഞ്ഞു. ക്യാബിനില്‍ നിന്നും പുറത്തിറക്കി ബാറ്റണ്‍ കൊണ്ട് നിസാം ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്നത് താന്‍ കണ്ടുവെന്ന് അനൂപ് കോടതിയില്‍ പറഞ്ഞു.

ഇന്നലെയാണ് കേസില്‍ പ്രതിയായ കൊലപാതകത്തെ കുറിച്ച് ആദ്യവിവരം നല്‍കിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അനൂപ് കൂറുമാറിയത്. താന്‍  ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും പോലീസ് എഴുതിക്കൊണ്ടുവന്ന കടലാസില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അനൂപ് മജിസ്‌ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കുകയായിരുന്നു. ഇന്നലെയാണ് തൃശൂര്‍ ജില്ലാ അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്.

ഹമ്മര്‍ ജീപ്പിടിപ്പിച്ച് നിസാം ചന്ദ്രബോസിനെ വീഴ്ത്തുന്ന സമയത്ത് ഭാര്യ അമലും വാഹനത്തിലുണ്ടായിരുന്നുവെന്നും താന്‍ അത് നേരിട്ട് കണ്ടു എന്നും ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങളാണ് നേരത്തെ അനൂപിന്റെ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നത്. കൂറുമാറിയതോടെ അനൂപ് ബാഹ്യ സ്വാധീനത്തിലകപ്പെട്ടെന്നും പണം വാങ്ങിയെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രതി നിസ്സാമിന്റെ ഭാര്യ അമല്‍ ഉള്‍പ്പടെ 14 സാക്ഷികളുടെ മൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനുവരി 29 ന് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ, നിസ്സാം വാഹനമിടിച്ച് പരുക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ചികിത്സയിലിരിക്കേ ഫെബ്രുവരി 16 ന് ചന്ദ്രബോസ് മരിച്ചെന്നുമാണ് കേസ്.

Latest Stories

We use cookies to give you the best possible experience. Learn more