| Saturday, 22nd February 2025, 7:54 pm

ഇന്ത്യയെ വീഴ്ത്താന്‍ പാകിസ്ഥാന്റെ വാരിക്കുഴി! ചരിത്രത്തിലെ ഏറ്റവും മികച്ചതിനെ തന്നെ തുടക്കത്തിലേ ഇറക്കിവിടും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫെബ്രുവരി 23ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പടയൊരുക്കം നടത്തുന്നത്. സ്വന്തം തട്ടകത്തില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനോടാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പരാജയപ്പെട്ടത്.

അതേസമയം, ആദ്യ മത്സരത്തില്‍ ആധികാരിക ജയം നേടിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ദുബായില്‍ നടന്ന മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

നിലവില്‍ മികച്ച ടീമായ ഇന്ത്യയോട് പിടിച്ചുനില്‍ക്കണമെങ്കില്‍ ആവറേജ് ടീമായ പാകിസ്ഥാന് മികച്ച ഗെയിം പ്ലാന്‍ ഉണ്ടായിരിക്കണം. ഇന്ത്യയ്‌ക്കെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള, 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടി പ്ലെയര്‍ ഓഫ് ജി മാച്ചായ ഫഖര്‍ സമാന്‍ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായതും പാകിസ്ഥാന് തിരിച്ചടിയാണ്.

പരിക്ക് മൂലം ടൂര്‍ണമെന്റ് നഷ്ടമായ ഫഖര്‍ സമാന് പകരക്കാരനായി ഇമാം ഉള്‍ ഹഖിനെയാണ് പാകിസ്ഥാന്‍ സ്‌ക്വാഡിന്റെ ഭാഗമാക്കിയത്. ഇതേ ഇമാമിനെ മുന്‍നിര്‍ത്തിയാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കരുനീക്കം നടത്തുന്നതും.

ഇന്ത്യക്കെതിരെ ഇമാം ഉള്‍ ഹഖും ബാബര്‍ അസവും ചേര്‍ന്നാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. പാകിസ്ഥാനായി ചുരുങ്ങിയത് 1000 റണ്‍സ് പൂര്‍ത്തിയാക്കിയ കൂട്ടുകെട്ടുകളില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇവര്‍ക്കാണ്. തുടക്കത്തിലേ ആക്രമിക്കുക എന്നത് തന്നെയായിരിക്കണം പാകിസ്ഥാന്റെ തന്ത്രം.

ഏകദിനത്തില്‍ പാകിസ്ഥാനായി ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള കൂട്ടുകെട്ട് (ചുരുങ്ങിയത് 1000 റണ്‍സ്)

(താരങ്ങള്‍ – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)

ബാബര്‍ അസം & ഇമാം ഉള്‍ ഹഖ് – 10 – 2,486 – 63.7

ഇമ്രാന്‍ ഫര്‍ഹത്ത് & യാസിര്‍ ഹമീദ് – 17 – 1,026 – 60.4

മുഹമ്മദ് റിസ്വാന്‍ & ബാബര്‍ അസം – 26 – 1,413 – 58.9

ബാബര്‍ അസം & ഫഖര്‍ സമാന്‍ – 41 – 2,178 – 57.3

റമീസ് രാജ & സയ്യിദ് അന്‍വര്‍ – 26 – 1,304 – 52.2

ഇതിന് മുമ്പ് നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ കിരീടമുയര്‍ത്തിയത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ സ്വന്തമാക്കിയ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണിത്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇരുടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വികളിലൊന്നും പിറവിയെടുത്തിരുന്നു. 2021 ടി-20 ലോകകപ്പില്‍ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തത്.

ഈ രണ്ട് പരാജയങ്ങള്‍ക്കും പകരം ചോദിക്കുക എന്ന ലക്ഷ്യവും ഇന്ത്യക്കുണ്ടാകും.

Content highlight: ICC Champions Trophy 2025: IND vs PAK: Babar Azam and Imam-Ul-Haq will open the innings

We use cookies to give you the best possible experience. Learn more