| Saturday, 28th November 2009, 5:30 pm

ക്യാറ്റ് ഓണ്‍ ലൈനില്‍ ; പലയിടത്തും മുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ഐ ഐ എമ്മുകളിലെ പ്രവേശനത്തിനുള്ള പൊതു പരീക്ഷയായ “ക്യാറ്റ്” ഓണ്‍ലൈന്‍ സര്‍വറുകളുടെ തകരാറു മൂലം ചിലയിടങ്ങളില്‍ മുടങ്ങി. രാജ്യത്തെ ഏഴ് ഐ ഐ എമ്മുകളിലും 105 ബി സ്‌കൂളുകളിലും പ്രവേശനം ലഭിക്കാനായി 32 നഗരങ്ങളിലെ 105 കേന്ദ്രങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നത്. ഏകദേശം രണ്ടരലക്ഷത്തോളം പേരാണ് പരീക്ഷക്കായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭോപ്പാല്‍, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ, പുണെ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ പലര്‍ക്കും പരീക്ഷക്ക് തടസം നേരിട്ടതായാണ് റിപ്പോര്‍ട്ട്. പലര്‍ക്കും പരീക്ഷാ തീയതി പുന:ക്രമീകരിച്ചു നല്കി.

ക്യാറ്റ് ആദ്യമായാണ് ഓണ്‍ലൈന്‍ വഴി നടത്തുന്നത്. മൂന്നര മണിക്കൂര്‍ സമയത്ത് കടലാസും പെന്‍സിലുമപയോഗിച്ച അടയാളപ്പെടുത്തുന്ന രീതിയിലായിരുന്നു ക്യാറ്റ് ടെസ്റ്റ്. പരിഷ്‌കരണത്തെ നേരത്തെ തന്നെ പല വിദ്യാര്‍ഥികളും എതിര്‍ത്തിരുന്നു. രണ്ടര വര്‍ഷത്തോളം എഴുത്തുപരീക്ഷക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളോട് ഒരു സുപ്രഭാതത്തില്‍ ഓണ്‍ ലൈന്‍ ടെസ്റ്റിന് വിധേയനാകണമെന്ന് പറയുന്നത് നീതീകരിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. ഇതിന് പുറമെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണ്ടത്രയില്ലാത്ത മിടുക്കരായ ഗ്രാമീണ വിദ്യാര്‍ഥികള്‍ ടെസ്റ്റില്‍ പുറന്തള്ളപ്പെടുമെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. എഴുത്തു പരീക്ഷയാണ് തങ്ങള്‍ക്ക് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പുതിയ പരിഷ്‌കരണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പലരും പരീക്ഷയില്‍ നിന്ന് പിന്‍മാറിയതായാണ് വിവരം. ഓണ്‍ലൈന്‍ ടെസ്റ്റ് ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രയാസകരമാവുമെന്നും അക്കാരണം കൊണ്ട് തന്നെ പരീക്ഷാര്‍ഥികളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ക്യാറ്റ് വിദഗ്ധനായ ഡോ. അമിത് അഗര്‍വാള്‍ വ്യക്തമാക്കി.

എന്നാല്‍ ഓണ്‍ലൈന്‍ ടെസ്റ്റ് വിദ്യാര്‍ഥികളുടെ സമയവും പണവും ലാഭിക്കാന്‍ സഹായിക്കുമെന്നാണ് ക്യാറ്റ് അധികൃതരുടെ വിശദീകരണം.

2003ല്‍ ക്യാറ്റ് പരീക്ഷക്ക് 95,000 അപേക്ഷകര്‍ മാത്രമുണ്ടായിരുന്നത് 2008ല്‍ രണ്ടര ലക്ഷമായി ഉയര്‍ന്നു. അപേക്ഷകരുടെ സംഖ്യ പെരുകുന്നതിലുണ്ടായ ബുദ്ധിമുട്ടിനെ മറികടക്കാനാണ് ക്യാറ്റ് ഓണ്‍ലൈന്‍ ടെസ്റ്റഅ നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. മുമ്പും ഐ ഐ എം പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 1960കളുടെ ഒടുവിലാണ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. എഴുപതുകളിലാകട്ടെ, പല ഐ ഐ എമ്മുകളിലെ പ്രവേശനത്തിനു പൊതുവായ പരീക്ഷ എന്ന രീതി നടപ്പിലാക്കി. എണ്‍പതുകളില്‍ മനുഷ്യനു പകരം കംപ്യൂട്ടര്‍, പരീക്ഷക്കടലാസ് നോക്കി മൂല്യനിര്‍ണയം ചെയ്യുന്ന (ഒപ്ടിക്കല്‍ മാര്‍ക്ക് റീഡിങ് / റെക്കഗ്‌നിഷന്‍) സമ്പ്രദായം നടപ്പാക്കി.

Latest Stories

We use cookies to give you the best possible experience. Learn more