തിരുവനന്തപുരം: ചാക്കയിൽ റോഡരികിൽ മാതാപിതാക്കളോടോപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻ കുട്ടിക്ക് 67 വർഷം തടവ്. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി. തടവിനുപുറമെ തടവും 12 ലക്ഷം രൂപയും വിധിച്ചു.
2024 ൽ ഫെബ്രുവരി 19 നായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരം ചാക്കയിലെ റെയിൽപ്പാളത്തിനടുത്ത് ആന്ധ്രാസ്വദേശികളായ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്.
തട്ടികൊണ്ടുപോയി പിറ്റേദിവസം തന്നെ അബോധാവസ്ഥയിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നു. പെൺകുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സ നല്‍കുകയുമായിരുന്നു.
13 ദിവസത്തിന് ശേഷമാണ് പൊലീസിന് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ പ്രതിയായ ഹസൻ കുട്ടിയെ പിടികൂടുകയായിരുന്നു. മുമ്പ് പോക്‌സോ ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ മുടിയാണ് കേസില്‍ വഴിത്തിരിവായി. കുട്ടി അതിക്രമത്തിനിരയായ സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകളും ഒന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Content Highlight: Case of abuse of two-year-old girl in Chakka; Accused gets 67 years in prison