[share]
[]കരുനാഗപ്പള്ളി: അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് കരുനാഗപ്പള്ളി പോലീസ്. അമൃതാനന്ദമയി ഭക്തര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുക്കുന്നതെന്ന് കരുനാഗപ്പള്ളി പോലീസ് വ്യക്തമാക്കി. ആരോപണമുന്നയിച്ചവര്‍ക്കെതിരെ ഐ.ടി ആക്ട് 66 എ പ്രകാരമാണ് കേസെടുക്കുക.
അമൃതാനന്ദമയിയെയും മഠത്തെയും സോഷ്യല്‍ മീഡിയകളില്‍ അവഹേളിക്കുകയും വ്യാജ പ്രചരണം നടത്തുകയും ചെയ്തുവെന്ന് പറഞ്ഞാണ് ഭക്തര്‍ പരാതി നല്‍കിയത്. കരുനാഗപ്പള്ളി സ്വദേശികളായ ബൈജു, രാഹുല്‍, രമേഷ്, അക്ഷയ് ജയകുമാര്‍, സനൂപ് എന്നിവരുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുക.
അമൃതാനന്ദമയിയുടെ ആശ്രമത്തിലെ കാപട്യങ്ങള്‍ പരാമര്‍ശിച്ച് ഓസ്‌ട്രേലിയക്കാരിയായ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ പുസ്തകം പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയകളില്‍ പുസ്തകത്തെ അധികരിച്ച് പ്രചരണങ്ങള്‍ നടന്നത്.
ഹോളി ഹെല്‍: എ മെമോര്‍ ഓഫ് ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നസ് എന്ന പുസ്തകത്തിലാണ് അമൃതാനന്ദമയിയെയും ആശ്രമത്തെയും വിമര്‍ശിച്ചിരിക്കുന്നത്.
ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയായ സ്വാമി അമൃതസ്വരൂപാനന്ദയെക്കുറിച്ചും ഗുരുതര ആരോപണങ്ങളുണ്ട്.
ചെറിയ ചുറ്റുപാടില്‍ തുടങ്ങിയ കൂട്ടായ്മ ഒരു കച്ചവട സാമ്രാജ്യമായെന്നും ആശ്രമത്തില്‍ ബലാല്‍സംഗ പരമ്പര തന്നെ നടന്നിട്ടുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. സ്വിസ് മാധ്യമങ്ങളാണ് ഗെയ്‌ലിന്റെപുസ്തകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അക്രമകാരിയായ സ്ത്രീയെയാണ് ലോകം അമൃതാനന്ദമയി എന്ന് വിളിക്കുന്നതെന്ന് അവര്‍ പറയുന്നു. ഒരേ സമയം താന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു.
അമൃതാനന്ദമയിയുടെ അറിവോടെ തന്നെ അവരുടെ അടുത്ത ബന്ധമുള്ള സ്വാമിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് അവര്‍ പറയുന്നത്.
അമൃതാനന്ദമയിയ്ക്ക് പണത്തോടും സ്വര്‍ണ്ണത്തോടുമുള്ള താല്‍പര്യത്തെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്.ധാരാളം പണം സംഭാവന നല്‍കുന്നവരോട് അമൃതാനന്ദമയിയ്ക്ക് പ്രത്യേക താല്‍പര്യമുണ്ട്. ഈ പണം ചിലവാക്കുന്നത് അമൃതാനന്ദമയിയുടെ ഒന്‍പതംഗ കുടുംബത്തിലേക്കാണ്.
സംഭാവനകളിലൂടെ ലഭിച്ച നൂറ് മില്യനോളം സ്വിസ് ഫ്രാങ്ക് സ്വിസ് ബാങ്കിലാണ് അമൃതാനന്ദമയി നിക്ഷേപിച്ചിരിക്കുന്നത്. വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും മഠത്തിന്റെ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്.
കൂട്ടത്തിലുള്ളവരെ ശാരീരികമായി പീഡിപ്പിക്കുമെന്നും അമൃതാനന്ദമയിയ്ക്ക് നിരവധി സാമിമാരുമായി ബന്ധമുണ്ടെന്നും ഗെയ്ല്‍ തന്റെ പുസ്തകത്തിലൂടെ പറയുന്നുണ്ട്.
20 വര്‍ഷം താന്‍ അമൃതാനന്ദമയിയ്‌ക്കൊപ്പം ഉണ്ടായിരുന്നെന്നും ഒടുവില്‍ ആശ്രമത്തിന്റെ കാപട്യങ്ങളില്‍ മനം മടുത്ത് ഇന്ത്യ വിടുകയായിരുന്നെന്നും അവര്‍ പറയുന്നു.
1999 ല്‍ ഇന്ത്യയില്‍ നിന്ന് പോയെങ്കിലും വര്‍ഷങ്ങള്‍ നീണ്ട മാനസിക സമ്മര്‍ദം മൂലം ഇത്തരമൊരു പുസ്തകം എഴുതുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ അന്ന് കഴിഞ്ഞിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്.
ചെറുപ്രായത്തില്‍ തന്നെ ആത്മീയത തേടി ഏഷ്യയിലെത്തിയ അവര്‍ 21 വയസുളളപ്പോള്‍ അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി.
24 മണിക്കൂറും നീളുന്നതായിരുന്നു അമൃതാനന്ദമയിയുടെ സഹായിയായുള്ള ഗെയ്‌ലിന്റെ ജോലി. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ മലയാളം പഠിച്ചു. ആശ്രമ രഹസ്യങ്ങള്‍ അറിയുന്ന ആള്‍ എന്ന നിലയിലേക്കും അവരുടെ സ്ഥാനം മാറി.