| Friday, 6th February 2026, 6:28 pm

സൃഷ്ടാവ് എപ്‌സ്റ്റീനാണെന്ന പ്രചാരണം; ബിറ്റ് കോയിന്റെ മൂല്യം പതിനായിരത്തിലേക്ക് ഇടിഞ്ഞേക്കും

അനിത സി

വാഷിങ്ടണ്‍: ലോകപ്രശസ്തമായ ക്രിപ്‌റ്റോ കറന്‍സി ബിറ്റ് കോയിന്റെ ഭാവിയിലും ആശങ്ക വിതച്ച് വിവാദമായ എപ്സ്റ്റീന്‍ ഫയല്‍സ്.

വെള്ളിയാഴ്ച മാത്രം ബിറ്റ് കോയിന്റെ മൂല്യം 14 ശതമാനം ഇടിഞ്ഞ് 62,900 ഡോളറില്‍ എത്തി. കഴിഞ്ഞ ആഴ്ച 80,000 ഡോളര്‍ ആയിരുന്നു ബിറ്റ് കോയിന്റെ മൂല്യം.

2024 ഡിസംബറില്‍ ആദ്യമായി ഒരു ലക്ഷം ഡോളര്‍ എന്ന മൂല്യത്തിലേക്ക് ഉയരുകയും ഇതുവരെയും മികച്ച പ്രകടനം മാത്രം വിപണിയില്‍ കാഴ്ചവെയ്ക്കുകയും ചെയ്ത ബിറ്റ് കോയിന്റെ മൂല്യം അടുത്ത ദിവസങ്ങളിലായി കുത്തനെ ഇടിയുന്നത് ശ്രദ്ധേയമായിരുന്നു.

യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സമയത്തുള്‍പ്പടെ ഡൊണാള്‍ഡ് ട്രംപ് വലിയ രീതിയില്‍ പിന്തുണ നല്‍കിയ ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ് കോയിന്‍. ഇക്കാരണങ്ങള്‍കൊണ്ട് 2025 ഒക്ടോബറില്‍ 12,7000 ഡോളറെന്ന റെക്കോര്‍ഡ് മൂല്യവും ഈ ക്രിപ്‌റ്റോ കറന്‍സി എത്തിപ്പിടിച്ചിരുന്നു.

വലിയ രീതിയില്‍ കുതിപ്പ് തുടരുന്നതിനിടെയാണ് ലോകത്തെ പിടിച്ചുകുലുക്കിയ എപ്സ്റ്റീന്‍ ഫയല്‍സ് പുറത്തെത്തുന്നതും ബിറ്റ് കോയിന്റെ സൃഷ്ടാവ് എപ്സ്റ്റീനാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് കറന്‍സിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നതും.

Photo: DOJ/official

ബിറ്റ് കോയിന്റെ മൂല്യത്തിലെ ഇടിവ് ഇവിടം കൊണ്ട് അവസാനിക്കുന്നതല്ലെന്നും പതിനായിരം ഡോളറെന്ന തുകയിലേക്ക് മൂല്യം കൂപ്പുകുത്തുമെന്നും ബ്ലൂം ബെര്‍ഗിലെ സാമ്പത്തിക വിദഗ്ധന്‍ മൈക്ക് മക്‌ഗ്ലോണ്‍ പ്രവചിച്ചു. നിലവിലെ മൂല്യത്തില്‍ നിന്നും 85 ശതമാനത്തോളം ഇടിവാണ് ബിറ്റ് കോയിന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ പ്രവചിച്ചിരിക്കുന്നത്.

മുന്‍കാലത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മക്‌ഗ്ലോണിന്റെ നിരീക്ഷണം. കുറഞ്ഞ പണ ലഭ്യതയും മന്ദഗതിയിലുള്ള മൂല്യത്തിന്റെ വളര്‍ച്ചയും ബിറ്റ് കോയിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.

അതേസമയം, അമേരിക്കന്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനാണ് ക്രിപ്‌റ്റോ കറന്‍സിയുടെ സൃഷ്ടാവ് എന്ന തരത്തിലുള്ള പ്രചാരണം ശക്തമായതാണ് ഡിജിറ്റല്‍ കറന്‍സിക്ക് തിരിച്ചടിയായത്.

യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയല്‍സുകളില്‍ ഇക്കാര്യം സംബന്ധിച്ച് തെളിവുകളുണ്ടെന്നായിരുന്നു പ്രചാരണം.

ബിറ്റ് കോയിന്റെ സൃഷ്ടാവ് ജപ്പാന്‍കാരനായ സതോഷി നകാമോട്ടോയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പേരില്‍ എപ്‌സ്റ്റീന്‍ തന്നെയാണ് ഡിജിറ്റല്‍ കോയിന്‍ സൃഷ്ടിച്ചതെന്ന് പ്രചാരണങ്ങള്‍ പറയുന്നു.

അജ്ഞാതനായി തുടരുന്ന നകാമോട്ടോയുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതുകൊണ്ടുതന്നെ എപ്സ്റ്റീനാണ് ബിറ്റ് കോയിന് പിന്നിലെന്ന പ്രചാരണം അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. എപ്സ്റ്റീന്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കപ്പെട്ടതോടെ ബിറ്റ് കോയിന്റെ നിര്‍ഭാഗ്യവും ആരംഭിക്കുകയായിരുന്നു.

ബിറ്റ് കോയിന് പിന്നില്‍ താനാണെന്ന് എപ്സ്റ്റീന്‍ സ്ഥിരീകരിക്കുന്ന ഇ-മെയില്‍ എന്ന പേരില്‍ ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് റെഡ്ഡിറ്റിലും എക്‌സിലും പ്രചരിച്ചിരുന്നു.

2008 ഒക്ടോബര്‍ 31ന് അനുയായിയായ ഗിസ്‌ലെയ്ന്‍ മാക്‌സ്‌വെല്ലിന് അയച്ച ഇ-മെയില്‍ എന്ന അവകാശപ്പെടുന്ന ഈ സന്ദേശത്തില്‍, ‘ലോകത്തിനായി തയ്യാറാക്കിയ ഒരു ചെറിയ ഡിജിറ്റല്‍ ഖനി’ എന്ന് ബിറ്റ് കോയിനെ വിശേഷിപ്പിക്കുന്നതായും, സതോഷി നകാമോട്ടോ എന്ന വിളിപ്പേര് ‘നന്നായി പ്രവര്‍ത്തിക്കുന്നു’ണ്ടെന്നും എപ്സ്റ്റീന്‍ പറയുന്നുണ്ട്.

എന്നാല്‍, പ്രചരിക്കുന്ന ഈ മെയിലിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജമാണെന്നും എപ്‌സ്റ്റീന്‍ ഫയല്‍സില്‍ ഉള്‍പ്പെട്ടിരിക്കുന്ന മെയിലുകളില്‍ ഇത്തരത്തിലൊരു മെയിലില്ലെന്നും സ്‌ക്രീന്‍ ഷോട്ടില്‍ കാണിച്ചിരിക്കുന്ന മെയില്‍ ഐ.ഡിയല്ല എപ്സ്റ്റീന്റെതെന്നും വിവിധ മാധ്യമങ്ങള്‍ ഫാക്ട് ചെക്കിലൂടെ കണ്ടെത്തി.

എങ്കിലും ഉറവിടത്തെ കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുകയും എപ്സ്റ്റീനുമായി ബന്ധപ്പെടുത്തുകയും ചെയ്തതോടെ ബിറ്റ് കോയിന് അടുത്ത കാലത്തൊന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

Content Highlight: Campaign claiming Epstein as the creator; Bitcoin’s value may fall to 10,000

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more