| Thursday, 4th June 2015, 10:30 am

'പ്രേമ' നൈരാശ്യം കോഴിക്കോട് തിയറ്റര്‍ അടിച്ചു തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  കോഴിക്കോട് അപ്‌സര തിയറ്ററില്‍ കളിച്ചുകൊണ്ടിരിക്കെ സിനിമാ പ്രദര്‍ശനം മുടങ്ങിയതില്‍ പ്രതിഷേധിച്ച്  കാണികള്‍ തിയറ്റര്‍ അടിച്ചു തകര്‍ത്തു. നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ “പ്രേമം”ത്തിന്റെ പ്രദര്‍ശനം ഇടവേളക്ക് ശേഷം നിലച്ചതാണ് ആരാധകരെ അക്രമാസക്തരാക്കിയത്.

ബുധനാഴ്ച രാത്രിയിലെ 9:30ന്റെ ഷോയാണ് ഇടവേളക്ക് ശേഷം ഡിജിറ്റല്‍ തകരാര്‍ മൂലം നിര്‍ത്തി വെച്ചിരുന്നത്. എന്നാല്‍ ഇടവേള കഴിഞ്ഞ് 10 മിനുട്ട് കഴിഞ്ഞിട്ടും പ്രദര്‍ശനം പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന്  കാണികള്‍ ക്ഷുഭിതരാവുകയായിരുന്നു.

തുടര്‍ന്ന് അക്രമാസക്തരായ കാണികള്‍ സ്‌ക്രീന്‍ കുത്തിക്കീറുകയും കസേരകളും മറ്റും തകര്‍ത്തെറിയുകയുമായിരുന്നു. ഇതിനിടെ ചിലര്‍ തിയറ്ററിനകത്ത് തീയിടുകയും ചെയ്തു. ജീവനക്കാരെത്തി തീ കെടുത്തിയതാണ് വന്‍ അപായം ഒഴിവാകാന്‍ കാരണം.

പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്. സ്ത്രീകളും കുട്ടികളുമടക്കം തിയറ്ററിലെ മുഴുവന്‍ കസേരകളിലും ആളുകളുണ്ടായിരുന്നു.

അതേ സമയം വെള്ളിയാഴ്ച ഈ കാണികള്‍ക്ക് സിനിമ കാണാന്‍ അവസരം ഒരുക്കുമെന്ന് തിയറ്റര്‍ ഉടമ ജോസു കുട്ടി അറിയിച്ചു. വെള്ളിയാഴ്ച സിനിമ കാണാന്‍ കഴിയാത്തവര്‍ക്ക് ടിക്കറ്റുമായെത്തിയാല്‍ വ്യാഴാഴ്ച പണം മടക്കി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഫിലിം റിവ്യൂ

ചിരിപ്പിച്ചും ത്രസിപ്പിച്ചും രസിപ്പിക്കുന്ന പ്രേമം (30/05/2015)

പ്രേമം; കാലത്തെ അതിജീവിക്കുന്ന സൗഹൃദങ്ങളുമുണ്ട് എന്ന ഒരോര്‍മ്മപ്പെടുത്തല്‍ (02/06/2015)

‘ഇവിടെ’ അഥവാ പൂണൂലിന്റെ രാഷ്ട്രീയം (03/06/2015)

We use cookies to give you the best possible experience. Learn more