സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് (ഡി.എം) ഓഫീസ് വളപ്പില്‍ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് പൊളിച്ച് നീക്കി ഭരണകൂടം അനധികൃത നിര്‍മാണമെന്നാരോപിച്ചാണ് പൊളിച്ച് നീക്കല്‍ നടപടി. ശനിയാഴ്ച പുലര്‍ച്ചെയോടെ വന്‍ പൊലീസ് സന്നാഹത്തോടെയും കടുത്ത സുരക്ഷാ മുന്‍കരുതലുകളോടെയുമാണ് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കെട്ടിടം അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി സിറ്റി മജിസ്‌ട്രേറ്റ് കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സെപ്റ്റംബര്‍ 4ന് ജില്ലാ ജഡ്ജി തള്ളിയിരുന്നു. കോടതി ഉത്തരവ് നിലവില്‍ വന്നതിന് പിന്നാലെ ആറ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് മസ്ജിദ് പൂര്‍ണമായും പൊളിച്ചുനീക്കിയത്. നടപടികളുടെ ഭാഗമായി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി സേനയെ പ്രദേശം മുഴുവന്‍ വിന്യസിക്കുകയും കളക്ടറേറ്റ് കവാടങ്ങള്‍ അടയ്ക്കുകയും ചെയ്തു. ബജ്‌റംഗ് ദള്‍ മുന്‍ ഭാരവാഹി വികാസ് ത്യാഗി നല്‍കിയ പരാതിയിലാണ് അന്വേഷണവും തുടര്‍നടപടികളും ഉണ്ടായത്.
അതേസമയം സമാജ്‌വാദി പാര്‍ട്ടി എം.പി ഇക്ര ഹുസൈനെ സഹാറന്‍പൂര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി വസതിയില്‍ വീട്ടുതടങ്കലില്‍ ആക്കി. തന്റെ വസതിക്ക് പുറത്ത് രാത്രി മുഴുവന്‍ ഒരു വലിയ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സഹാറന്‍പൂരിലേക്ക് പോകുന്നത് അവര്‍ തടഞ്ഞുവെന്നും ഹസന്‍ പറഞ്ഞു.
‘എന്റെ കൈരാന വസതിയില്‍ രാത്രി മുഴുവന്‍ ഒരു വലിയ പൊലീസ് സേനയെ വിന്യസിച്ചു സഹാറന്‍പൂരിലേക്ക് പോകുന്നത് തടയാന്‍ എന്നെ വീട്ടുതടങ്കലിലാക്കി. കളക്ടറേറ്റ് പള്ളി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ കാണാനും എന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കകള്‍ അറിയിക്കാനും ഞാന്‍ സഹാറന്‍പൂര്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നു, പക്ഷേ എനിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലായിരുന്നു,’ ഹസന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളുടെ ആശങ്കകളില്‍ ശബ്ദമുയര്‍ത്താനാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതന്നും തന്നെ തടഞ്ഞത് കൊണ്ട് മാത്രം അത് അടിച്ചമര്‍ത്താന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: ‘Bulldozer Raj’ returns to UP; Saharanpur district administration demolishes mosque, citing illegal construction.