| Friday, 27th February 2026, 7:00 pm

രണ്ടാമതുള്ള വിരാടിന് 136.5 മാത്രം, 277-മായി ഇവന്‍ ഒന്നാമത്; പ്രൈം കോഹ്‌ലിയും വീണു, സിംബാബ്‌വേയുടെ ഭാവി ഇവനില്‍ ഭദ്രം

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ സെമി സാധ്യതകള്‍ സജീവമായി നിര്‍ത്തിയിരിക്കുകയാണ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഷെവ്റോണ്‍സിന്റെ പോരാട്ടം നാല് വിക്കറ്റ് നഷ്ടത്തില്‍ 184ല്‍ അവസാനിച്ചു.

സിംബാബ്‌വേ ആകെ നേടിയ 184 റണ്‍സില്‍ 97 റണ്‍സും ബ്രയാന്‍ ബെന്നറ്റ് എന്ന 22കാരന്റെ ബാറ്റില്‍ നിന്നുമാണ് പിറവിയെടുത്തത്. പരിചയസമ്പത്ത് അടക്കമുള്ള ആയുധങ്ങള്‍ കൈമുതലാക്കിയ ഇന്ത്യന്‍ ബൗളിങ് ലൈനപ്പിനെതിരെ 59 പന്ത് നേരിട്ട് ആറ് സിക്‌സറും എട്ട് ഫോറുമടക്കം പുറത്താകാതെ 97 റണ്‍സാണ് ബെന്നറ്റ് നേടിയത്. 164.11 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.

ഒരുപക്ഷേ ഇന്ത്യന്‍ ആരാധകര്‍ പോലും ബെന്നറ്റിന്റെ സെഞ്ച്വറി അത്രകണ്ട് ആഗ്രഹിച്ചിരുന്നു. ആ പോരാട്ട വീര്യത്തിന് മത്സരം കണ്ട ഓരോരുത്തരും കയ്യടിച്ചു.

മത്സരത്തില്‍ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും അര്‍ഹിച്ച സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു ഐതിഹാസിക നേട്ടം സ്വന്തമാക്കാന്‍ ബെന്നറ്റിനായിരുന്നു.

ഒരു ടി-20 ലോകകപ്പില്‍ ചുരുങ്ങിയത് അഞ്ച് മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയെന്ന നേട്ടമാണ് ബെന്നറ്റ് സ്വന്തമാക്കിയത്. തന്റെ കരിയറിന്റെ പാരമ്യമായ 2016ല്‍ വിരാട് കോഹ്‌ലി പടുത്തുയര്‍ത്തിയ റെക്കോഡിനെ മറികടന്നുകൊണ്ടാണ് ബെന്നറ്റിന്റെ നേട്ടം.

277.0 ആണ് ബെന്നറ്റിന്റെ ബാറ്റിങ് ശരാശരി. ഈ ലോകകപ്പിലെ അഞ്ച് മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് ബെന്നറ്റിനെ പുറത്താക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചത്. 48*, 64*, 63*, 5, 97* എന്നിങ്ങനെയാണ് ഈ ലോകകപ്പില്‍ ബെന്നറ്റിന്റെ സ്‌കോര്‍.

ഒരു ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി – ചുരുങ്ങിയത് അഞ്ച് ഇന്നിങ്‌സ്

(താരം – ടീം – ബാറ്റിങ് ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)

ബ്രയാന്‍ ബെന്നറ്റ് – സിംബാബ്‌വേ – 277.0 – 2026*

വിരാട് കോഹ്‌ലി – ഇന്ത്യ – 136.5 – 2016

വിരാട് കോഹ്‌ലി – ഇന്ത്യ – 106.3 – 2014

വിരാട് കോഹ്‌ലി – ഇന്ത്യ – 98.66 – 2022

ജോഷ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 89.6 – 2021

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരങ്ങളുടെ പട്ടികയില്‍ സ്വാഭാവികമായും ബെന്നറ്റ് തന്നെയാണ് ഒന്നാമന്‍. രണ്ടാം സ്ഥാനത്തുള്ള ‘കില്ലര്‍’ മില്ലറിനേക്കാള്‍ എത്രയോ അധികമാണ് ബെന്നറ്റിന്റെ ബാറ്റിങ് ശരാശരി.

ബ്രയാന്‍ ബെന്നറ്റ്. Photo: ICC

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി

(താരം- ടീം – ഇന്നിങ്‌സ് – റണ്‍സ് – ബാറ്റിങ് ശരാശരി എന്നീ ക്രമത്തില്‍)

ബ്രയാന്‍ ബെന്നറ്റ് – സിംബാബ് വേ – 5 – 277 – 277.0

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 4 – 146 – 146.0

മിച്ചല്‍ മാര്‍ഷ് – ഓസ്‌ട്രേലിയ – 2 – 118 – 118.0

ട്രിസ്റ്റണ്‍ സ്റ്റബ്‌സ് – സൗത്ത് ആഫ്രിക്ക – 4 – 85 – 85.0

ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 5 – 169 – 84.50

നിലവിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തും ബെന്നറ്റിന്റെ സാന്നിധ്യമുണ്ട്.

ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ്

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സാഹിബ്‌സാദ ഫര്‍ഹാന്‍ – പാകിസ്ഥാന്‍ – 5 – 283

ബ്രയാന്‍ ബെന്നറ്റ് – സിംബാബ്‌വേ – 5 – 277

ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – 6 – 264

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – വെസ്റ്റ് ഇന്‍ഡീസ് – 6 – 221

ഇഷാന്‍ കിഷന്‍ – ഇന്ത്യ – 6 – 214

അതേസമയം, സൂപ്പര്‍ 8ലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട സിംബാബ്‌വേ സെമി കാണാതെ പുറത്തായി. മാര്‍ച്ച് ഒന്നിനാണ് ഈ ലോകകപ്പില്‍ സിംബാബ്‌വേയുടെ അവസാന മത്സരം. ദല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content Highlight: Brian Bennet tops the list of highest batting average in a T20 World Cup edition

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more