| Saturday, 22nd June 2013, 12:50 am

ബ്രസീലിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബ്രസിലിയ: ബ്രസീലില്‍ സാധാരണക്കാര്‍ നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു.

പൊതു ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ കോണ്‍ഫെഡറേഷന്‍ കപ്പിനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനുമായി കൂടുതല്‍ പണം ചിലവിടുന്നതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം നടക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ യുവാക്കളടങ്ങുന്ന സാധാരണ ജനങ്ങളാണ് പ്രക്ഷോഭകാരികളില്‍ ഭൂരിഭാഗവും. ബ്രസീലിലെ പ്രധാന വാണിജ്യ കേന്ദ്രമായ സാവാ പോളോയില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.[]

കോണ്‍ഫെഡറേഷന്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ക്ക് സമീപം പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടി നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പ്രസിഡന്റ് ദില്‍മ റൂസഫ് അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചു.

ഇന്നലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് പ്രക്ഷോഭരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചു. രാജ്യത്തെ ഗതാഗതത്തിനായി വിദഗ്ധ പദ്ധതി തയ്യാറാക്കുമെന്നും അറിയിച്ചു.

പൊതു ഗതാഗത സര്‍വീസുകളുടെ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതാണ് പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ കാരണം. പ്രക്ഷോഭകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞ പ്രസിഡന്റ് സുതാര്യമായ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചു.

രാജ്യത്ത് അഴിമതിയും വിലക്കയറ്റവും രൂക്ഷമായി കൊണ്ടിരിക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കാതെ കോണ്‍ഫെഡറേഷന്‍ കപ്പിനും ലോകകപ്പിനുമായി കോടികള്‍ സര്‍ക്കാര്‍ ചിലവഴിക്കുകയാണെന്നാണ് പ്രക്ഷോഭകരുടെ ആക്ഷേപം.

12 കോടിയോളം ജനങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്കുകള്‍. രണ്ട് പതിറ്റാണ്ടിനിടയില്‍ ബ്രസീലിലുണ്ടാകുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more