| Sunday, 27th October 2019, 11:41 pm

കുഴല്‍ക്കിണറില്‍ വീണ് അപകടം: കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക. തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയ ഭാസ്‌കറാണ് കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

പുലര്‍ച്ചെ അഞ്ചുമണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചരുന്നുവെന്നും എന്നാല്‍ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പ്രതികരണമൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

“പുലര്‍ച്ചെ അഞ്ചു മണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചരുന്നു. എന്നാല്‍ പിന്നീട് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. കുട്ടിക്ക് ഓക്‌സിജന്‍ കൃത്യമായി എത്തിക്കുന്നുണ്ട്. പുലര്‍ച്ചയോടെ കുട്ടിയെ പുറത്തെത്തിക്കാനാവും”, മന്ത്രി പറഞ്ഞു.

അപകടം നടന്ന കുഴല്‍ക്കിണര്‍ എട്ടുവര്‍ഷം മുമ്പ് മണ്ണിട്ട് മൂടിയതായിരുന്നുവെന്നാണ് കുട്ടിയുടെ അച്ഛന്‍ പറഞ്ഞത്. ആ പ്രദേശത്ത് ചോളം കൃഷി ചെയ്തു വരികയായിരുന്നുവെന്നും മഴ പെയ്തപ്പോള്‍ മണ്ണ് നീങ്ങി കുഴി വീണ്ടും ഉണ്ടായതാകാമെന്നും കുട്ടിയുടെ അച്ഛന്‍ വില്‍സണ്‍ പഞ്ഞു.

മകനെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ കുഴല്‍ക്കിണറിന് സമാന്തരമായി കുഴിക്കുകയാണ്.ഇതിനായി അത്യാധുനിക യന്ത്രം നാഗപട്ടണത്തില്‍ നിന്നും എത്തിച്ചു. എന്നാല്‍ പാറയായതിനാല്‍ അടിയിലേക്കുള്ള തുരക്കല്‍ ബുദ്ധിമുട്ടേറിയതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടി കുഴല്‍കിണറില്‍ വീണിട്ട് രണ്ടു ദിവസം കഴിഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് കുട്ടിയ്ക്ക് അപകടം സംഭവിക്കുന്നത്. ആദ്യം 26 അടിയോളം താഴ്ചയിലായിരുന്ന കുട്ടി പിന്നീട് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. കുഴല്‍ വഴി കുട്ടിയ്ക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോയത്. ഒ.എന്‍.ജി.സി എല്‍ ആന്‍ഡ് ടി, നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.

മന്ത്രിമാരും ചീഫ് സെക്രട്ടറിയും അപകടസ്ഥലത്ത് ക്യാംപ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more