| Wednesday, 22nd July 2026, 10:02 am

കഥയിലൊക്കെ എന്തിരിക്കുന്നു, രണ്ട് നായികമാരില്ലെങ്കില്‍ ഒരു സുഖമില്ല.... ഒരു മാസത്തിനിടെ വന്ന മൂന്ന് സിനിമകളെയും കീറിമുറിച്ച് ട്രോളന്മാര്‍

അമര്‍നാഥ് എം.

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്നായിരുന്നു പലരുടെയും ധാരണ. പ്രൊഡക്ഷന്‍ കോസ്റ്റിന് ലിമിറ്റില്ലാത്ത സ്റ്റുഡിയോകളും ഒന്നിനൊന്ന് മികച്ച സംവിധായകരുമുണ്ടായിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു ബോളിവുഡ്. എന്നാല്‍ ഇന്ന് കന്നഡ സിനിമയെക്കാള്‍ പരിതാപകരമാണ് ബോളിവുഡിന്റെ അവസ്ഥ. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതും ബി ടൗണിന് തിരിച്ചടിയായി മാറി.

എന്നാല്‍ ഇത്രയും മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും തങ്ങള്‍ ഒട്ടും മാറില്ലെന്ന ചിന്തയിലാണ് ബോളിവുഡ്. മറ്റ് ഇന്‍ഡസ്ട്രികള്‍ കഥയ്ക്കും പ്രേക്ഷകര്‍ക്കും പ്രാധാന്യം നല്‍കുമ്പോള്‍ ബോളിവുഡിന് ഇപ്പോഴും പഴയകാലത്ത് നിന്ന് വണ്ടി കിട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ സിനിമകള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ബോളിവുഡില്‍ റിലീസായ മൂന്ന് സിനിമകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ആയുഷ്മാന്‍ ഖുറാനയുടെ പതി പത്‌നി ഓര്‍ വോ ദോ, ഷാഹിദ് കപൂര്‍ നായകനായ കോക്ക്‌ടെയില്‍ 2, വരുണ്‍ ധവാന്റെ യേ ജവാനി തോ ഇഷ്‌ക് ഹോനാ ഹേ എന്നീ സിനിമകളാണ് ചര്‍ച്ചയാകുന്നത്. ബോക്‌സ് ഓഫീസില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാതെ പോയ ഈ മൂന്ന് ചിത്രങ്ങളിലും ഒരു സാമ്യതയുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നിലധികം നായികമാരുള്ള സിനിമകളാണ് ഇത് മൂന്നും.

പഴകിത്തേഞ്ഞ കഥയെടുത്ത് സിനിമയാക്കുന്നതിനോടൊപ്പം ഐ ക്യാന്‍ഡി റോളുകള്‍ക്ക് വേണ്ടി മാത്രം നായികമാരെ കാസ്റ്റ് ചെയ്യുന്നതിനെ പലരും വിമര്‍ശിക്കുകയാണ്. വാമിക ഗബ്ബി, രാകുല്‍ പ്രീത് സിങ്, സാറാ അലി ഖാന്‍ എന്നിവരാണ് പതി പത്‌നി ഓര്‍ വോ ദോയിലെ നായികമാര്‍. പഴയ വീഞ്ഞിനെ പഴയ ബോട്ടിലില്‍ അവതരിപ്പിച്ച കഥ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണു.

മകന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഫ്‌ളോപ്പുകള്‍ സമ്മാനിച്ച അച്ഛന്‍ എന്ന റെക്കോഡ് സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് ബോളിവുഡ് സംവിധായകന്‍ ഡേവിഡ് ധവാന്‍. വരുണ്‍ ധവാനെ നായകനാക്കി ഒരുക്കിയ യേ ജവാനി തോ ഇഷ്‌ക് ഹോനാ ഹേ  രണ്ട് നായികമാരെ പറ്റിച്ച് ജീവിക്കുന്ന നായകന്റെ കഥയാണ് പറയുന്നത്. പൂജ ഹെഗ്‌ഡേ, മൃണാള്‍ താക്കൂര്‍ എന്നിവരെ ഗ്ലാമര്‍ ഷോയ്ക്ക് വേണ്ടി മാത്രം ഉപയോഗിച്ച ചിത്രം വന്‍ പരാജയമായി മാറി.

ബോളിവുഡില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള സിനിമകളിലൊന്നാണ് കോക്ക്‌ടെയില്‍. ആദ്യഭാഗം സംവിധാനം ചെയ്ത ഹോമി അദിജാനിയ തന്നെയാണ് രണ്ടാം ഭാഗവും എടുത്തത്. ഷാഹിദ് കപൂറിനെ പ്രണയിക്കുന്ന രഷ്മിക മന്ദാന, കൃതി സനോന്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ഗ്ലാമര്‍ ഷോയ്ക്കപ്പുറം മറ്റൊന്നും ഈ സിനിമയും സമ്മാനിച്ചിട്ടില്ല.

ബോളിവുഡില്‍ വമ്പന്‍ പൊട്ടന്‍ഷ്യലുള്ള നടന്മാരുടെ പട്ടികയിലാണ് ആയുഷ്മാനെയും ഷാഹിദ് കപൂറിനെയും പലരും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവര്‍ പോലും ഇത്തരം മോശം സിനിമകള്‍ ചെയ്യുന്നത് സിനിമാപ്രേമികളെ നിരാശരാക്കുന്നുണ്ട്. നെപ്പോ പ്രൊഡക്ടായ വരുണ്‍ ധവാനെ പണ്ടേ പലരും എഴുതിത്തള്ളിയതുകൊണ്ട് ആരും അയാളെ മൈഡന്‍ഡ് ചെയ്യാന്‍ പോകാറില്ല. എന്നിരുന്നാലും ഈ രീതിയില്‍ പോവുകയാണെങ്കില്‍ ബോളിവുഡ് അധികകാലം തിളങ്ങില്ലെന്നാണ് കമന്റുകള്‍.

Content Highlight: Bollywood industry repeatedly making triangle love stories

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more