| Monday, 17th March 2025, 8:42 pm

കൊല്ലം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന പ്രതിയുടെ മൃതദേഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കടപ്പാക്കടയിലാണ് സംഭവം. നീണ്ടകര സ്വദേശിയായ തേജസ് രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

റെയില്‍വേ ട്രാക്കിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. അതേസമയം ഇന്ന് (തിങ്കള്‍) വൈകുന്നേരം ഏഴ് മണിയോടെ കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി തേജസ് രാജ് കുത്തിക്കൊന്നിരുന്നു.

കൊല്ലം ഉളിയക്കോവില്‍ ഫെബിന്‍ ജോര്‍ജ് ഗോമസ് (20) ആണ് കൊല്ലപ്പെട്ടത്. ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഫെബിന്‍. കാറിലെത്തിയണ് തേജസ് രാജ് ഫെബിനെ കുത്തിയത്.

ആക്രമണത്തില്‍ ഫെബിന്റെ പിതാവ് ഫെബിൻ ഗോമസിനും പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്ന പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഫെബിന്റെ നെഞ്ചിൽ ഒന്നിലധികം കുത്തുകൾ ഏറ്റതായാണ് വിവരം.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. കൊലപാതകത്തിന് ശേഷം തേജസ് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. ഫെബിന്റെ സഹോദരിയുടെ സുഹൃത്താണ് തേജസെന്ന വിവരമുണ്ട്.

നിലവിൽ കൊലപാകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫെബിനെ കുത്തിയ ശേഷം തേജസ് വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങൾ അടക്കമാണ് പൊലീസിന് ലഭിച്ചത്.

Content Highlight: Body found on railway tracks in Kollam

We use cookies to give you the best possible experience. Learn more