| Tuesday, 18th August 2020, 3:00 pm

രാഹുലിനും കൂട്ടാളികള്‍ക്കുമേറ്റ തിരിച്ചടി; പി.എം കെയര്‍ ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ഹരജി തള്ളിയതില്‍ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി; പി.എം കെയര്‍ ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി ബി.ജെ.പി.

പി.എം കെയര്‍ ഫണ്ടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി രാഹുല്‍ ഗാന്ധിക്കേറ്റ തിരിച്ചടിയാണെന്നായിരുന്നു ബി.ജെ.പി നേതാവ് ജെ.പി നദ്ദ പറഞ്ഞത്. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനായി ആയിരക്കണക്കിന് കോടി രൂപയാണ് പി.എം കെയര്‍ ഫണ്ട് വഴി നല്‍കിയതെന്നും ബി.ജെ.പി പറഞ്ഞു.

പി.എം കെയറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി രാഹുല്‍ ഗാന്ധിയ്ക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും ഏറ്റ കനത്ത പ്രഹരമാണ് എന്നായിരുന്നു ബി.ജെ.പി നേതാവ് ജെ.പി നദ്ദ പ്രതികരിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും അതിലെ നേതാക്കളുടേയും ഭാഗത്തുനിന്നും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടും സത്യം പ്രകാശിച്ചുനില്‍ക്കുകയാണെന്നും നദ്ദ പറഞ്ഞു.

പി.എം കെയറിലേക്ക് വളരെയധികം തുക സംഭാവന നല്‍കിയ സാധാരണക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞെന്നും പരമോന്നത കോടതിയുടെ വിധിയും അത് തന്നെയാണ് കാണിക്കുന്നതെന്നും നദ്ദ പ്രതികരിച്ചു.

രാഹുലും അദ്ദേഹത്തിന്റെ ആക്ടിവിസ്റ്റ് സൈന്യങ്ങളും ഇനിയെങ്കിലും കാര്യങ്ങള്‍ തിരിച്ചയറിയണെന്നും അല്ലെങ്കില്‍ സ്വയം ലജ്ജിക്കണമെന്നുമായിരുന്നു ബി.ജെ.പി പ്രസിഡന്റിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചത് ഗാന്ധി കുടുംബമാണെന്നും പി.കെ കെയറിലെ തുക ഫാമിലി ട്രസ്റ്റുകളിലേക്ക് അവര്‍ കൈമാറിയെന്നും നദ്ദ പറഞ്ഞു.

”പതിറ്റാണ്ടുകളായി ഗാന്ധി കുടുംബം പി.എം കെയര്‍ ഫണ്ട് അവരുടെ കുത്തകാവകാശമാക്കി വെച്ചിരിക്കുകയായിരുന്നു. സ്വന്തം പാപങ്ങള്‍ കഴുകിക്കളയാനായി പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാനാണ് അവരുടെ ശ്രമമെന്നും നദ്ദ പറഞ്ഞു.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് പി.എം കെയര്‍ ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന ഹരജി തള്ളിയത്.

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എന്‍.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ വിലക്കില്ലെന്നും കോടതി വിലയിരുത്തി.

അതേസമയം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി സ്ഥാപിച്ച ഒരു പ്രത്യേക ഫണ്ടാണ് പി.എം കെയര്‍സ്, അതില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 28 നാണ് പിഎം കെയര്‍ ഫണ്ട് രൂപീകരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; BJP attacks Rahul Gandhi after SC order on PM CARES Fund transfer

Latest Stories

We use cookies to give you the best possible experience. Learn more