| Thursday, 7th May 2026, 6:55 pm

വീണ്ടും മതനിന്ദ; ലെബനനിൽ കന്യാമറിയത്തിന്റെ പ്രതിമയിൽ സിഗരറ്റ് വെച്ച് ഇസ്രഈൽ സൈനികർ

മുഹമ്മദ് നബീല്‍

ബെയ്‌റൂട്ട്: തെക്കൻലെബനനിൽ കന്യാമറിയത്തിന്റെ പ്രതിമയുടെ വായിൽ സിഗരറ്റ് വച്ച് ഇസ്രഈൽ പട്ടാളം. സംഭവത്തിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വലിയ വിവാദങ്ങൾക്ക് കാരണമായി.

രണ്ട് സൈനികർ ചേർന്ന് സിഗരറ്റ് കന്യാമറിയത്തിന്റെ വായിൽ കുത്തിവെക്കുന്നതായാണ് ദൃശ്യത്തിൽ കാണിക്കുന്നത്. സംഭവം വിവാദമായതോടെ സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഇസ്രഈൽ ഡിഫൻസ് ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ഇസ്രഈൽ സൈനികർ ക്രിസ്തുമത നിർമിതികൾ നശിപ്പിക്കുന്നതോ കൊള്ളയടിക്കുന്നതോ ആയ സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണിത്. മിക്കപ്പോഴും സൈനികർ തന്നെയാണ് ഇത്തരം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

മുമ്പും ഇസ്രഈൽ സൈന്യം ക്രിസ്തുമത വിശ്വാസികളുടെ ആരാധനാലയങ്ങളിൽ കടന്നുകയറിയിരുന്നു. കഴിഞ്ഞ മാസം ഒരു സൈനികൻ യേശുക്രിസ്തുവിന്റെ രൂപം തകർത്തതും, സൈനിക ക്രെയിനുകൾ ഉപയോഗിച്ച് സോളാർ പാനലുകൾ നശിപ്പിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

‘ഈ സംഭവത്തെ സൈന്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സൈനികന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം സൈന്യത്തിന്റെ മൂല്യങ്ങളിൽ നിന്ന് തീർത്തും വിരുദ്ധമായ ഒന്നാണെന്ന് ഞങ്ങൾ അടിവരയിട്ട് വ്യക്തമാക്കുന്നു,’ ഐ.ഡി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

മതസ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും പോലെ തന്നെ എല്ലാ മതങ്ങളുടെയും സമുദായങ്ങളുടെയും പുണ്യസ്ഥലങ്ങളെയും മതചിഹ്നങ്ങളെയും തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്ന് ഇസ്രഈൽ സൈന്യം പറഞ്ഞു. ഹിസ്ബുള്ളയ്ക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ മതപരമായ കെട്ടിടങ്ങളോ ചിഹ്നങ്ങളോ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ദോഷകരമായി ബാധിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും സൈന്യം കൂട്ടിച്ചേർത്തു.

അതേസമയം ഏപ്രിൽ 17 ന് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പലയിടത്തും സൈന്യം ആക്രമണം തുടരുന്നുണ്ട്. ഇറാനുമായി അമേരിക്കയും ഇസ്രഈലും യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ലെബനനിൽ ഇസ്രഈൽ സൈന്യം കടന്നുകയറിയത്.

Content Highlight: Blasphemy again: Israeli soldiers in Lebanon light cigarettes in the shape of the Virgin Mary

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more