| Sunday, 12th July 2020, 11:04 pm

രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി; കോണ്‍ഗ്രസ് അടിയന്തര യോഗത്തിലേക്ക് കണ്ണു നട്ട് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാറിനുള്ളിലെ വിവാദങ്ങള്‍ക്കിടയില്‍ നാളെ നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് അടിയന്തര യോഗത്തില്‍ കണ്ണു നട്ട് ബി.ജെ.പി. സച്ചിന്‍ പൈലറ്റിനു പിന്തുണ നല്‍കുന്ന എം.എല്‍.എമാരുടെ എണ്ണം നാളത്തെ യോഗത്തിലൂടെ ബി.ജെപിക്ക് ബോധ്യമാവും. സര്‍ക്കാരിനെ അട്ടിമറിക്കാനായി 25 എം.എല്‍.എമാരെയാണ് ബി.ജെ.പിക്ക് രാജസ്ഥാനില്‍ ആവശ്യം. സ്വതന്ത്ര്യ എം.എല്‍.എമാരുടെ നീക്കവും പരിഗണിക്കും.

കോണ്‍ഗ്രസ് ഇന്ന് നടത്താനിരുന്ന അടിയന്തര യോഗം നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ രാവിലെ 10.30 ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ വെച്ചാണ് യോഗം ചേരുന്നത്.

രാജസ്ഥാന്‍ നിയമ സഭയില്‍ 200ല്‍ 102 അംഗങ്ങളാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളത്. ബി.എസ്.പിയില്‍നിന്നും എട്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ എണ്ണം 108 ആയി ഉയര്‍ന്നു.

13 സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയില്‍നിന്നും സി.പി.ഐ.എമ്മില്‍ നിന്നും രണ്ട് വീതവും എം.എല്‍.എമാരുടെ പിന്തുണയുണ്ട് കോണ്‍ഗ്രസിന്. ഇങ്ങനെ 125 പേരുടെ പിന്തുണയാണുള്ളത്.

അതേസമയം, ബി.ജെ.പിക്ക് 72 അംഗങ്ങളാണുള്ളത്. സഖ്യകക്ഷി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങളുമുണ്ട്.

20 മുതല്‍ 25 എം.എല്‍.എമാര്‍ സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം. പൈലറ്റ് ഈ എം.എല്‍.എമാരുമായി ബി.ജെ.പിയിലേക്ക് കൂറുമാറിയാല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും 100 വീതം അംഗങ്ങളാവും ഉണ്ടാവുക. ഇത് മുഖ്യമന്ത്രി ഗെലോട്ടിനെ ആശങ്കയിലാക്കുന്ന കണക്കാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more