| Thursday, 31st October 2013, 9:27 pm

രാം ജത്മലാനി - ബി.ജെ.പി കേസ്: മോഡി, വാജ്‌പേയി, അദ്വാനി മറുപടി നല്‍കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ബി.ജെ.പിയ്‌ക്കെതിരെ പ്രമുഖ അഭിഭാഷകന്‍ രാം ജത്മലാനി എം.പി നല്‍കിയ അപകീര്‍ത്തിക്കേസില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, അടല്‍ ബിഹാരി വാജ്‌പേയി, നരേന്ദ്ര മോഡി തുടങ്ങിയവര്‍ മറുപടി നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതി.

കഴിഞ്ഞവര്‍ഷം പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയതിനെ ജത്മലാനി വെല്ലുവിളിച്ചിരുന്നു. ബി.ജെ.പിയുടെ ഉന്നതാധികാര സമിതിയിലെയും പാര്‍ലമെന്ററി ബോര്‍ഡിലെയും എല്ലാ അംഗങ്ങളും മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജനുവരി മുപ്പതിനകം പ്രതികരണങ്ങള്‍ അറിയിക്കണം.

ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡിലെ ഒന്‍പത് അംഗങ്ങളില്‍ നിന്നായി അമ്പത് ലക്ഷം രൂപയാണ് എണ്‍പതുകാരനായ ജത്മലാനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയും എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയെയും അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.

തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് ഏകപക്ഷീയമായിട്ടാണെന്നും അതിനാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്ന് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ താന്‍ പിന്തുണ നല്‍കിയതിന് പാര്‍ട്ടിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ ശിക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു.

പല തവണ പാര്‍ട്ടിയുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ജത്മലാനിയെ ആറ് വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ പാര്‍ട്ടി മൃദുസമീപനം പുലര്‍ത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. സ്വന്തം സ്ഥാപനമായ പൂര്‍ത്തി ഗ്രൂപ്പിന്റെ പേരിലുണ്ടായ അഴിമതിയാരോപണങ്ങള്‍ക്ക് ശേഷം നിതിന്‍ ഗഡ്കരിയെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനെതിരെ ജത്മലാനി പ്രചരണം നടത്തിയിരുന്നു.

ഗഡ്കരിയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ജനുവരിയില്‍ രാജ്‌നാഥ് സിങ് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായത്.

Latest Stories

We use cookies to give you the best possible experience. Learn more