| Thursday, 11th December 2025, 8:52 pm

ബി.ജെ.പിയുടെ ബാബരി-നെഹ്‌റു വാദം പട്ടേലിന്റെ മകളുടെ ഡയറിക്കുറിപ്പുകൾ ശരിവെക്കുന്നില്ല; രാജ്‌നാഥ്‌ സിങ്ങിന് പകർപ്പ് കൈമാറി ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വല്ലഭായ് പട്ടേലിന്റെ മകൾ മണിബെൻ പട്ടേലിന്റെ ഡയറിക്കുറിപ്പുകളുടെ പകർപ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൈമാറി കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഗുജറാത്തിയിൽ എഴുതിയതും പ്രസിദ്ധീകരിച്ചതുമായ ഡയറികുറിപ്പുകളുടെ പകർപ്പാണ് കൈമാറിയത്.

പൊതുഫണ്ട് ഉപയോഗിച്ച് ജവഹർലാൽ നെഹ്‌റു ബാബരി മസ്ജിദ് പണിയാൻ ആഗ്രഹിച്ചിരുന്നുവെന്ന് രാജ്‌നാഥ്‌ സിങ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. എന്നാൽ ആ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും രംഗത്തെത്തിയിരുന്നു.

പൊതുഫണ്ട് ഉപയോഗിച്ച് നെഹ്‌റു ബാബറി മസ്ജിദ് പണിയാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇൻസൈഡ് സ്റ്റോറി ഓഫ് സർദാർ പട്ടേൽ, ഡയറി ഓഫ് മണിബെൻ പട്ടേൽ എന്നീ പ്രസിദ്ധീകരണങ്ങളിൽ പറയുന്നുണ്ടെന്ന് ബി.ജെ.പി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സുധാൻഷു ത്രിവേദിയും അവകാശപ്പെട്ടിരുന്നു.

എന്നാൽ ഈ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശ് രാജ്‌നാഥ്‌ സിങ്ങിന് പകർപ്പുകൾ കൈമാറിയത്. ഈ പകർപ്പുകളിൽ അത്തരത്തിലൊരു വാദം പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച പാർലമെന്റിൽ വെച്ചാണ് പകർപ്പ് കൈമാറിയത്.
പാർലമെന്റിന്റെ മകർ ദ്വാറിന് പുറത്തായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

താൻ മണിബെൻ പട്ടേലിന്റെ ഡയറി കൊണ്ടുവന്നിട്ടുണ്ടെന്നും പകർപ്പ് വായിക്കണമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞപ്പോൾ, തനിക്ക് ഗുജറാത്തി അറിയില്ലെന്നും ബി.ജെ.പിയുടെ പക്കൽ പകർപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് ഉണ്ടെന്നും രാജ്‌നാഥ് സിങ് മറുപടി നൽകി.

മുന്നോട്ടു നീങ്ങാനൊരുങ്ങിയ രാജ്‌നാഥ് സിങ്ങിന് ജയറാം രമേശ് ഈ പകർപ്പുകൾ കൈമാറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വാർത്ത ഏജൻസിയായ പി.ടി.ഐ പുറത്തുവിട്ടിരുന്നു.

ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിനിടെ പൊതുഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് പുനർ നിർമിക്കുന്നതിൽ നിന്നും നെഹ്‌റുവിനെ താൻ തടഞ്ഞിരുവെന്നായിരുന്നു രാജ്‌നാഥ്‌ സിങിന്റെ അവകാശവാദം.

എന്നാൽ ഈ വാദങ്ങൾ കെട്ടിച്ചമച്ചതാണെന്നും നെഹ്‌റുവിനെ ലക്ഷ്യം വെക്കാനും ചരിത്രരേഖകൾ വളച്ചൊടിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നുമാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

Content Highlight: BJP’s Babri-Nehru claim; Jairam Ramesh hands over copy to Rajnath Singh

Latest Stories

We use cookies to give you the best possible experience. Learn more