| Thursday, 20th January 2022, 8:12 am

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; മഹാവികാസ് അഘാടിക്ക് മുന്‍തൂക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര നഗരപാലിക തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ശിവസേന. 284 സീറ്റാണ് ശിവസേനക്ക് ലഭിച്ചത്. 384 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പിന്നാലെ 344 സീറ്റുകള്‍ നേടി എന്‍.സി.പി രണ്ടാമതെത്തിയപ്പോള്‍ 316 സീറ്റുമായി കോണ്‍ഗ്രസ് മൂന്നാമതായി. 1638 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

രണ്ട് ജില്ലകളിലെ നഗരപാലികകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസംബര്‍ 21 നും ഈ വര്‍ഷം ജനുവരി 19 നുമായി രണ്ട് ഭാഗങ്ങളായിട്ടാണ് നടന്നത്.

ഇതിനു പുറമേ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 206 സീറ്റുകളില്‍ വിജയിച്ചു. സി.പി.ഐ.എം 11 സീറ്റുകളും ബി.എസ്.പിയും എം.എന്‍.എസും നാല് സീറ്റ് വീതവും നേടി.

ബി.ജെ.പി സംസ്ഥാനത്തെ ഏറ്റവും പ്രാമുഖ്യമുള്ള പാര്‍ട്ടിയായി തുടരുകയാണെന്ന് തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചുകൊണ്ട് ബിജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന മഹാവികാസ് അഘാടി (എം.വി.എ) തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

”ബി.ജെ.പിയെ ലക്ഷ്യം വെച്ചുകൊണ്ട് എന്‍.സി.പിയും ശിവസേനയും ഒത്തുചേര്‍ന്ന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. ബി.ജെ.പിയെ തോല്‍പിക്കാന്‍ മണി പവറും മസില്‍ പവറും ഉപയോഗിച്ചു. പക്ഷേ ബി.ജെ.പി തന്നെ മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് തെളിയിച്ചത്,’ ഫഡ്‌നാവിസ് പറഞ്ഞു.

എന്നാല്‍ എം.വി.എ സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്ത ജനം ബി.ജെ.പിയെ തള്ളി കളഞ്ഞുവെന്നാണ് ഭരണപക്ഷ നേതാക്കള്‍ വാദിച്ചത്.

”നഗരപാലിക തെരഞ്ഞെടുപ്പില്‍ 80 ശതമാനം സീറ്റും എം.വി.എക്കാണ് ലഭിച്ചത്. ഇതിനര്‍ത്ഥം ബി.ജെ.പിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നാണ്. ചില സ്ഥലങ്ങളില്‍ എന്‍.സി.പി ഒറ്റക്കാണ് മത്സരിച്ചത്. ചിലയിടത്ത് ശിവസേനയുമായി ചേര്‍ന്നു മത്സരിച്ചു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മൂന്ന് പാര്‍ട്ടികളും ചിലയിടത്ത് പ്രത്യേകം മത്സരിച്ചു. വോട്ട് വിഭജിക്കപ്പെട്ടുപോയെങ്കിലും സഖ്യത്തിന് അനുകൂലമായി തന്നെ ജനം വോട്ട് ചെയ്തു,’ എന്‍.സി.പി മന്ത്രിയും ദേശീയ വക്താവുമായ നവാബ് മാലിക്ക് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എം.വി.എ മികച്ച വിജയം നേടിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ബി.ജെ.പിക്ക് വര്‍ഷങ്ങളോളം പ്രതിപക്ഷത്ത് തുടരേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം. ‘ജനങ്ങളാണ് ഇവിടെ രാജാവ്. അവരുമായി ബി.ജെ.പി കളിക്കേണ്ടതില്ലെന്നാണ് ഫലം തെളിയിക്കുന്നത്. ജനം ബി.ജെ.പിയുടെ സ്ഥാനം അവര്‍ക്ക് കാണിച്ചുകൊടുത്തു, ”റാവത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: bjp-leads-ncp-second-both-claim-most-nagar-panchayats-in-maharashtra

Latest Stories

We use cookies to give you the best possible experience. Learn more