| Tuesday, 5th May 2026, 7:30 am

തമിഴ്‌നാട്ടില്‍ ഒരു സീറ്റ് മാത്രം ബി.ജെ.പിക്ക്; തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

നിഷാന. വി.വി

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെയെല്ലാം തിരിഞ്ഞ് പിടിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനം.

തമിഴ്‌നാട്ടില്‍ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഒരി സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയം നേടാനായത്. കഴിഞ്ഞ തവണ ഇത് നാലായിരുന്നു.

എ.ഐ.ഡി.എം.കെയെ കൂട്ടുപിടിച്ച് സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം.

എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്‍, എല്‍. മുരുകന്‍, തമിഴ്‌സൈ സൗന്ദര്‍ രാജന്‍, വാനതി ശ്രീനിവാസന്‍ തുടങ്ങിയ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയ് തരംഗത്തില്‍ മുങ്ങി പോയിട്ടുണ്ട്.

ഡി.എം.കെയും എ.ഡി.എം.കെയും തമ്മിലുള്ള കടുത്ത പോരാട്ടം എന്നതായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം.

98 മുതല്‍ 120 വരെ സീറ്റുകള്‍ നേടി വിജയ് യുടെ ടി.വി.കെ അരങ്ങേറ്റം കുറിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറഞ്ഞു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തികൊണ്ടായിരുന്നു ടി.വി.കെയുടെ തരംഗം. 109 സീറ്റുകളുമായ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഒറ്റ കക്ഷിയാണ് ടി.വി.കെ.

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന് പോലും ഒരു രക്ഷയുമുണ്ടായിരുന്നില്ല. ടി.വി.കെയുടെ സ്ഥാനാര്‍ത്ഥി ബാബുവാണ് സ്റ്റാലിനെതിരായി വിജയിച്ചിരിക്കുന്നത്. 9000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സ്റ്റാലിന്‍ നേടുന്ന നാലാമത്തെ തോല്‍വിയാണിത്.

ഡി.എം.കെയ്ക്ക് 59 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എ.ഡി.എം.കെ 47 കോണ്‍ഗ്രസ് 5 പി.എം.കെ 4, സി.പി.ഐ 2 എന്നിങ്ങനെയാണ് സീറ്റ് നില.

എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ 118 സീറ്റുകളുടെ കേവല ഭൂരിപക്ഷമാണ് ആവശ്യമായിട്ടുള്ളത്. അത് നേടാന്‍ ടി.വി.കെയ്ക്ക് ആയിട്ടില്ല. വിജയ് യുമായി സഖ്യത്തിനില്ലെന്ന് എ.ഐ.ഡി.എം.കെ വോട്ടെണ്ണലിനിടയില്‍ പ്രഖ്യാപിച്ചിരുന്നു. രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. കന്നി വിജയത്തില്‍ ടി.വി.കെ ആരുമായി സഖ്യമുണ്ടാക്കുമെന്നാണ് ഇനി ജനം ഉറ്റുനോക്കുന്നത്.

Content Highlight: BJP has only one seat in Tamil Nadu; People have defeated it by winning it

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more