| Wednesday, 4th March 2026, 7:55 pm

പരിധി ലംഘിച്ച് ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു; ആത്മാഭിമാനം തകര്‍ക്കുന്നു: സ്റ്റാലിന്‍

അനിത സി

ചെന്നൈ: തമിഴ്‌നാടിന് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷണല്‍ ഓഫീസിന്റെ പ്രവേശന കവാടത്തിലെ കമാനത്തിന്റെ പേര് കര്‍ത്തവ്യ ദ്വാര്‍ (ഡ്യൂട്ടി ഗേറ്റ്) എന്ന് നാമകരണം ചെയ്തതിനെതിരെ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.

‘ഒരു ഭാഷ, മൂന്ന് ലിപികള്‍’ പ്രോത്സാഹിപ്പിക്കുകയാണെന്നതിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഹിന്ദിയിലുള്ള പേര് തമിഴിലും ഇംഗ്ലീഷിലും എഴുതുന്ന രീതി നീചമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഹിന്ദിയിലെ പേര് റെയില്‍വേ കമാനത്തില്‍ നിന്നും മാറ്റി തമിഴ് പേരികള്‍ ഉടനെ കൊണ്ടുവരണം അല്ലെങ്കില്‍ തമിഴരുടെ ദേഷ്യത്തിന്റെ ചൂട് അനുഭവിക്കേണ്ടി വരുമെന്ന് സ്റ്റാലിന്‍ എക്‌സിലൂടെ അഭിപ്രായപ്പെട്ടു.

പ്രൊവിഡന്റ് ഫണ്ട് ഓഫീസുകള്‍ക്ക് ഭവിഷ്യ ഭവന്‍ എന്ന പേരുള്‍പ്പടെ ഹിന്ദിയിലും സംസ്‌കൃതത്തിലുമുള്ള പേരിടലിനെ വിമര്‍ശിച്ചുകൊണ്ട് സ്റ്റാലിന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചു.

കേന്ദ്ര ജലവിഭവ വകുപ്പിന്റെ പേര് നിലവില്‍ ജല്‍ ശക്തി എന്നായി മാറിയിരിക്കുന്നു. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേരും മാറ്റി. വിദ്വേഷവും ധാര്‍ഷ്ട്യവുമാണ് കേന്ദ്ര സര്‍ക്കാരിനെ ഇതിനായി പ്രേരിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തമിഴരുടെ ആത്മാഭിമാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്നും സ്റ്റാലിന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഭാഷാപരമായ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: BJP government is crossing the limit and imposing Hindi; destroying self-respect: Stalin

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more