| Sunday, 26th July 2020, 5:41 pm

മുട്ടമ്പലത്ത് മൃതദേഹം സംസ്‌ക്കരിക്കുന്നതിനെതിരെ പ്രതിഷേധം ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍; ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്ന് പ്രതിഷേധക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുട്ടമ്പലം: കോട്ടയത്ത് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ പ്രതിഷേധം നടത്തുന്നത് ബി.ജെ.പി കൗണ്‍സിലര്‍ ഹരികുമാറിന്റെ നേൃത്വത്തില്‍.

നഗരസഭയുടെ കളക്‌ട്രേറ്റ് വാര്‍ഡ് കൗണ്‍സിലാറായ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കാരിക്കണമെന്നാണ് ഹരികുമാര്‍ പറയുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. ഇയാള്‍ക്ക് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മൃതദേഹം ഇടവക പള്ളിയില്‍ അടക്കാതെ മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ കൊണ്ടുവന്നതിനെതിരെയും ഒരു വിഭാഗം പ്രതിഷേധിക്കുന്നുണ്ട്.

നേരത്തെ മൃതദേഹം ചുങ്കം ചാലുകുന്നിലെ സി.എസ്.ഐ പള്ളിയില്‍ സംസ്‌കരിക്കാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ ഇതിനുള്ള സൗകര്യമില്ലെന്ന് കാണിച്ച് പള്ളി അധികാരികള്‍ അനുമതി നിഷേധിക്കുകയായിരുന്നു.

മുട്ടമ്പലം ശ്മശാനത്തിന്റെ നാട്ടുകാര്‍ കൊട്ടിയടക്കുകയും ചെയ്തു. ഇത് നഗര പ്രദേശമാണെന്നും അതിനാല്‍ സംസ്‌ക്കാരം നടത്താന്‍ കഴിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more