| Saturday, 18th January 2025, 6:13 pm

അരവിന്ദ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീടുകള്‍ തോറും നടത്തിയ പ്രചരണത്തിനിടെയാണ് കെജ്‌രിവാള്‍ ആക്രമണം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ കാറിന് നേരെ കല്ലേറുണ്ടായതായും പ്രചരണം തടസപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു.

കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ കല്ല് പതിക്കുന്നതും കരിങ്കൊടി വിശുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ എ.എ.പി പുറത്തുവിട്ടിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രവേഷ് വര്‍മയുടെ ഗുണ്ടകള്‍ അരവിന്ദ് കെജ്‌രിവാളിന്റെ കാറിന് നേരെ കല്ലെറിഞ്ഞുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താതിരിക്കാനുള്ള ശ്രമമാണെന്നും എ.എ.പി എക്‌സില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പിയുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തില്‍ കെജ്‌രിവാള്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും ദല്‍ഹിയിലെ ജനങ്ങള്‍ അതിന് കൃത്യമായ മറുപടി നല്‍കുമെന്നും എ.എ.പി എക്‌സില്‍ കുറിച്ചു.

അതേസമയം കെജ്‌രിവാളിന്റെ കാറ് ബി.ജെ.പി പ്രവര്‍ത്തകനെ ഇടിച്ചിട്ടുവെന്നും പ്രവര്‍ത്തകന്‍ പരിക്കുകളോടെ ആശുപത്രിയിലാണെന്നുമാണ് മറുഭാഗത്തിന്റെ വാദം.

ഫെബ്രുവരി അഞ്ചിനാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനും നടക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. 70 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

70 സീറ്റുകളിലേക്കും എ.എ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി 59 സീറ്റുകളിലേക്ക് മാത്രമേ ഇതിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളൂ. ജനുവരി 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

Content Highlight: BJP attacked Arvind Kejriwal during election campaign

We use cookies to give you the best possible experience. Learn more