| Sunday, 12th April 2026, 7:09 am

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് ബീഹാര്‍; പകരം പ്രത്യേക അലവന്‍സ്

നിഷാന. വി.വി

പാട്‌ന: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് ബീഹാര്‍ സര്‍ക്കാര്‍. പൊതുജനാരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്.

സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കുന്നതിന് പകരമായി ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസ് അലവന്‍സ് നല്‍കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാത് നിശ്ചയ്-3 പരിപാടിയുടെയും ‘പ്രാപ്യമായ ആരോഗ്യം, സുരക്ഷിത ജീവിതം’ എന്ന ആരോഗ്യ ലക്ഷ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ആരോഗ്യ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ പ്രമേയത്തിലൂടെയാണ് തീരുമാനം ഔദ്യോഗികമായി അംഗീകരിച്ചത്.

ബിഹാര്‍ ഹെല്‍ത്ത് സര്‍വീസസ്, ബിഹാര്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ സര്‍വീസസ്, ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി മെഡിക്കല്‍ സര്‍വീസ് എന്നീ മൂന്ന് കേഡറുകളില്‍പ്പെട്ട അലോപ്പതി ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ലാതാക്കിക്കൊണ്ട് ആരോഗ്യ വകുപ്പ് സമര്‍പ്പിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതായി പ്രമേയം പറയുന്നു.

ജനുവരിയില്‍ സമൃദ്ധി യാത്രക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഈ നീക്കം.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ലോകേഷ് കുമാര്‍ സിങ് അറിയിച്ചു.

Content Highlight: Bihar bans private practice of government doctors; replaces with special allowance

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more