| Saturday, 10th May 2025, 5:11 pm

സ്റ്റാലിന്റെ ഉജ്ജ്വല നേതൃത്വം അടയാളപ്പെടുത്തിയ അപോകാലിപ്‌സ്

ബിബിത്ത് കോഴിക്കളത്തില്‍

രണ്ടാം ലോകയുദ്ധത്തെക്കുറിച്ച് ഏഴുഭാഗങ്ങളിലായി പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പേരാണ് അപോകാലിപ്‌സ്. ഹിറ്റ്‌ലറുടെ പതനശേഷം ചെങ്കൊടിയുമായി നീങ്ങുന്ന പട്ടാളക്കാരുടെ വീഡിയോയോടു കൂടിയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.

അമ്പത് മില്യണ്‍ ജനങ്ങള്‍ രണ്ടാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ടു. ജര്‍മ്മന്‍ കമ്യൂണിസ്റ്റുകള്‍ക്കിടയിലെ ഭിന്നതകളാണ് നാസികള്‍ മുതലെടുത്തതെന്നു പറയുന്നുണ്ട് ഡോക്യുമെന്ററി. യുദ്ധമെന്നത് ഒരു ഇരുണ്ടമുറിയില്‍ വാതില്‍ തുറക്കുന്നതുപോലെയാണ്. എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കൊരിക്കലും അറിയാന്‍ കഴിയില്ല എന്നാണ് ഹിറ്റ്‌ലര്‍ പറയുന്നത്.

ആഗസ്റ്റസ് വോന്‍ ഗാക്‌നിക്ക് അമ്മയ്ക്ക് യുദ്ധത്തെക്കുറിച്ചെഴുതിയപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ‘ഈ യുദ്ധം ഒരു കുറ്റകൃത്യമാണ്. നമ്മളതിന് വിലകൊടുക്കേണ്ടിവരും.” എന്നാണ്. ഡണ്‍കിര്‍ക്, പാരീസ്, ബല്‍ജിയം എന്നിങ്ങനെ ചരിത്രത്തില്‍ വായിച്ച സ്ഥലപ്പേരുകള്‍ ആക്രമണത്തിനിരയാകുന്നത് നാം കാണുകയാണ്. കൂട്ടക്കൊലകളും കൂട്ടപ്പലായനങ്ങളും എന്തിനാണെന്നു തോന്നിപ്പോകും. ഫ്രാന്‍സ് എന്ന രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ തുടങ്ങിയെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. അത് പിന്നീട് ബൈബിളിലെ the exodus കൂട്ടപ്പലായനമെന്ന പേരില്‍ അറിയപ്പെട്ടു.

മഞ്ഞിലൂടെ നീങ്ങുന്ന സൈബീരിയന്‍ സൈന്യം

ഫ്രാന്‍സില്‍ മാത്രം ഒരുലക്ഷം സൈനികര്‍ കൊല്ലപ്പെട്ടു. 1850000 സൈനികര്‍ തടവിലാക്കപ്പെട്ടു. 1941ലെ മെയ് ദിനത്തില്‍ പ്രത്യേക പരേഡുകള്‍ നടക്കുന്നുണ്ട്, ഹിറ്റ്‌ലര്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പ് സ്റ്റാലിന് ലഭിക്കുന്ന വേളയിലും.

ഹിറ്റ്‌ലറാണ് പാര്‍ട്ടി, ഹ്റ്റ്‌ലറാണ് ജര്‍മ്മനി, ജര്‍മ്മനിയാണ് ഹിറ്റ്‌ലര്‍ തുടങ്ങി ഭ്രാന്തമായ ആവേശത്തോടെ ആര്‍ത്തുവിളിക്കുന്ന ഹിറ്റ്‌ലറുടെ ഏറ്റവും വിശ്വസ്തനായ ഹെസിനെപ്പോലുള്ളവരെ കാണുമ്പോള്‍ സമകാലികരായ പലരേയും അത് ഓര്‍മ്മപ്പെടുത്തുന്നു.

ജര്‍മ്മന്‍ ആക്രമണ മുന്നറിയിപ്പുകളെ സ്റ്റാലിന്‍ തുടര്‍ച്ചയായി അവഗണിക്കുന്നു. 1941 മെയ് മുപ്പതിന് വന്ന മുന്നറിയിപ്പും അവഗണിച്ചു. അനാക്രമണ സന്ധി നിലനില്‍ക്കേ സ്റ്റാലിന്‍ സന്ധിപ്രകാരമുള്ള വസ്തുക്കളും ധാന്യങ്ങളും കൊടുത്തയയ്ക്കുന്നുണ്ട്. ഇങ്ങനെ അവസാനം പോയ ധാന്യവണ്ടി ജൂണ്‍ 21ന് അര്‍ധരാത്രിയായിരുന്നു.

22ന് നു പുലര്‍ച്ചെ ആദ്യത്തെ ജര്‍മ്മന്‍ സൈനികര്‍ സോവിയറ്റ് അതിര്‍ത്തി കടക്കുന്നത് നാം കാണുന്നു, യുദ്ധപ്രഖ്യാപനമില്ലാതെ. പിന്നാലെയായി 3 മില്യണ്‍ മനുഷ്യരും ആറുലക്ഷം ട്രക്കുകളും. മൂവായിരത്തിലധികം ടാങ്കുകള്‍ ഏഴായിരം പീരങ്കികള്‍.

24 മണിക്കൂറുകള്‍ക്കകം 1500 സോവിയ്റ്റ് വിമാനങ്ങള്‍ നിലത്തുവെച്ച് ഇല്ലായ്മചെയ്യപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകളാണ് അരങ്ങേറുന്നത്. ബോള്‍ഷെവിക്കുകളോട് യാതൊരു ദയയും കാണിക്കേണ്ടതില്ലെന്ന് ജനറല്‍ ഹോപ്‌നര്‍ നിര്‍ദ്ദേശം കൊടുക്കുകയുണ്ടായി.

റഷ്യന്‍ ചെമ്പടയുടെ അവസാനപോരാട്ടങ്ങളിലൊന്ന്, ചെങ്കൊടിയുമായി നീങ്ങുന്ന ബോള്‍ഷെവിക്ക് സൈനികര്‍.

നാലുപേര്‍ക്ക് ഒരു തോക്കായിട്ടും ബോള്‍ഷെവിക്കുകള്‍ ധീരമായി പോരാടി. അതിര്‍ത്തികളിലെ ഗ്രാമങ്ങളില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാനും എല്ലാം ചുട്ടുകരിക്കാനും സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. ഫാക്ടറികള്‍ മാറ്റിസ്ഥാപിക്കപ്പെട്ടു. ആറുലക്ഷം റഷ്യന്‍ സൈനികരെ ഒറ്റയടിക്ക് ജര്‍മ്മനി പിടികൂടി. യുക്രൈന്‍ ജനങ്ങള്‍ ജര്‍മ്മന്‍ പട്ടാളത്തെ പിന്തുണച്ചു. അവര്‍ നാസികളോടൊപ്പം ചേര്‍ന്നു.

‘ഈ യുദ്ധം ഒരു കുറ്റകൃത്യമാണ്. നമ്മളതിന് വിലകൊടുക്കേണ്ടിവരും.”

കീഴടക്കപ്പെട്ട പട്ടാളക്കാരെ പട്ടിണിക്കു വിട്ടുകൊടുത്തു. പിന്നേയും ഏഴുലക്ഷം സൈനികരെ ജര്‍മ്മനി പിടിച്ചു.
ഈ ഘട്ടത്തില് ”നമ്മള്‍ യുദ്ധം വിജയിച്ചിരിക്കുന്നുവെന്നു ജനറല്‍ യോഡില്‍ പറയുകയുണ്ടായി. റഷ്യയിലെ കാലാവസ്ഥും മഴയും ചെളിയും ജര്‍മ്മന്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നു. എല്ലാ സൈനിക വിഭാഗവും ഒന്നിച്ച് റഷ്യയിലേക്ക് നീങ്ങാന് ഹിറ്റ്‌ലര്‍ ഉത്തരവിടുന്നു.

ലോകം ശ്വാസമടിക്കിയെന്നാണ് പറയുന്നത്. ഹിറ്റ്‌ലര്‍ സ്റ്റാലിനെ കീഴ്‌പ്പെടുത്തുമോ ? കീഴടക്കപ്പെട്ട ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഡച്ച് സൈന്യങ്ങള്‍ ജര്‍മ്മനിയോടൊപ്പം ചേരുന്നു. ഒരിക്കല്‍ ജര്‍മ്മന്‍ സൈനികരെ നോക്കാന്‍പോലും മടിച്ച ഫ്രാന്‍സിലെ ചെറുപ്പക്കാരും ഇവര്‍ക്കൊപ്പം ചേരുന്നു.

യാത്രപുറപ്പെടുമ്പോള്‍ കമന്റേന്റര്‍ പറയുകയാണ് ”ഇവരൊക്കെ അനുഭവിക്കാന്‍ പോവുകയാണ്” എന്ന്. പ്രതികൂല കാലാവസ്ഥയില്‍ ജര്‍മ്മന്‍ സൈന്യം വിറങ്ങലിച്ചു. അതിസാരംമൂലം മുപ്പതുതവണ അവര്‍ക്ക്  വെളിക്കിരിക്കേണ്ടിവന്നു. പാന്റ് ഊരിയാല്‍ തണുത്തുമരിച്ചുപോകും. അതുകൊണ്ട് പുറകിലെ തുന്നല്‍ വിടുവിക്കാന്‍ ഡോക്ടര്‍ കല്‍പ്പനകൊടുത്തു.

Maria Limanskaya directing traffic at the Brandenburg Gate, 1945

അവര്‍ മോസ്‌കോയ്ക്ക് അടുത്തെത്തിയപ്പോഴും ഒക്ടോബര്‍ വിപ്ലവവാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ മോസ്‌കോയില്‍ നടത്താന്‍ സ്റ്റാലിന്‍ തീരുമാനിച്ചു. ഡിസംബര്‍ അഞ്ചിന് സൈബീരിയയിലെ വിദഗ്ദസൈന്യം ജര്‍മ്മന്‍ സൈന്യത്തെ തുരത്താന്‍ തുടങ്ങി. ജര്‍മ്മന്‍ സൈനികര്‍ തുരത്തപ്പെടുകയോ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു.

ഹിറ്റ്‌ലര്‍ നേരിട്ട് യുദ്ധത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നു.പ്രാകൃതമായ അബോധമനസ്സോടെ പൊരുതുന്ന കര്‍ഷകരാലും കമ്യൂണിസത്തിന്റെ ഭ്രാന്തമായ ആധ്യാത്മദര്‍ശനത്തിലും പരിശീലനം നേടിയ തൊഴിലാളികളാലും രൂപംകൊണ്ടതാണ് ബോള്‍ഷെവിക് ആര്‍മി.

യുക്രൈന്‍ ജനങ്ങള്‍ ജര്‍മ്മന്‍ പട്ടാളത്തെ പിന്തുണച്ചു. അവര്‍ നാസികളോടൊപ്പം ചേര്‍ന്നു.

അപ്പോഴും തന്റെ ജന്‍മനക്ഷത്രത്തില്‍ ഹിറ്റ്‌ലര്‍ വിശ്വസിച്ചു. 1941 ഡിസംബര്‍ ഏഴിന് ജപ്പാന്‍ പേള്‍ഹാര്‍ബര്‍ ആക്രമിക്കുന്നു. ഇതോടെ ഇത് ലോകമഹായുദ്ധമായി മാറി. മൂന്നുലക്ഷം ഇറ്റാലിയന്‍ സൈനികര്‍കൊല്ലപ്പെട്ടു.
മോസ്‌കോയ്ക്ക് മുകളില്‍ ഫാസിസ്റ്റ് പതാകപാറി.

എനിക്കാ നഗരം വേണമായിരുന്നു. സ്റ്റാലിന്റെ നഗരം. ഹിറ്റ്‌ലര്‍ തന്റെ അടുപ്പക്കാരെ വിളിച്ചുപറഞ്ഞു. തന്റെ അന്പത്തിനാലാമത്തെ വയസ്സില്‍ പാര്‍ക്കിന്‍സന്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടും അയാളുടെ സാമ്രാജ്യമോഹം അവസാനിച്ചിരുന്നില്ല.


ഇതിനിടയില്‍ ജര്‍മ്മനിയുടെ രഹസ്യകോഡുകള്‍ ബ്രിട്ടനിലിരുന്നു ഡീകോഡ് ചെയ്യാന്‍ റഷ്യന്‍ ചാരസംഘടനയ്ക്ക് കഴിഞ്ഞു. മരണത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും നാളുകലിലേക്കാണ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയെ നയിച്ചതെങ്കിലും ഗീബല്‍സിന്റെ ഭാര്യ ഹിറ്റ്‌ലറെ ദൈവത്തെപ്പോലെ ആരാധിച്ചിരുന്നു. അതുകൊണ്ടുതന്നെ തന്റെ ആറുകുട്ടികള്‍ക്കും H എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളാണ് അവര്‍ നല്‍കിയത്. ഹെല്‍ഗ, ഹില്‍ഡെഗാര്‍ഡ്, ഹോള്‍ഡീന്‍, ഹെല്‍മുട്ട്, ഹെഡ്വിഗ്, ഹൈഡ്രന്‍. സാമ്രാജ്യത്തിന്റെ അവസാനദിവസം ഈ കുട്ടികളെ ഓരോരുത്തരെയായി അവര്‍ കൊലപ്പെടുത്തുന്നുണ്ട്.

രണ്ടാം ലോകയുദ്ധത്തില്‍ ഒന്നും പവിത്രമായിരുന്നില്ല. എല്ലാറ്റിനേയും യുദ്ധം ഒരു നരകമാക്കി മാറ്റി. പകല്‍ അമേരിക്കയുടേയും രാത്രി ബ്രിട്ടന്റേയും ബോംബ് പരവതാനികള്‍ (കാര്‍പ്പറ്റ് ബോംബിങ്‌) ജര്‍മ്മനിയെ തകര്‍ത്തു എന്നാണ് പറയുന്നത്. 1.4 മില്യണ്‍ ടണ്‍ ബോംബുകളാണ് അമേരിക്കന്‍ വിമാനങ്ങള്‍ വര്‍ഷിച്ചത്. ആറു ലക്ഷം പേര്‍ മരിക്കുകയും ഏഴു മില്യണ്‍ പേര്‍ ഭവനരഹിതരാവുകയും ചെയ്തു.

ഹിറ്റ്‌ലര്‍

സാമ്രാജ്യ വ്യാപനത്തിന് പുറത്ത് യുദ്ധത്തിനുള്ള മറ്റൊരു കാരണം വംശീയതയായിരുന്നു. ഒരു മില്യണ്‍ ജൂതന്‍മാരെ ഹിറ്റ്‌ലര്‍ കൊലപാതക ഫാക്ടറി എന്നറിയപ്പെട്ട ഓഷ്വിറ്റ്‌സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലൂടെ മരണത്തിലേക്കയച്ചു.
ആറു മില്യണ്‍ മനുഷ്യര്‍ പട്ടിണിക്കും ക്രൂരതക്കും പീഢനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയായി.

സ്റ്റാലിന്‍

ജൂതന്‍മാരും ക്രിസ്ത്യാനികളും രാഷ്ട്രീയപ്രവര്‍ത്തകരും മാത്രമല്ല, സ്വവര്‍ഗാനുരാഗികളും ജിപ്‌സികളും ഈ ക്യാമ്പുകളിലേക്ക് അയയ്ക്കപ്പെട്ടു. ചെകുത്താന്‍മാരുമായി സഹകരിച്ചവരോടെല്ലാം യൂറോപ്പിലാകെ പ്രതികാരത്തിന്റെ അലയടിക്കാന്‍ തുടങ്ങി.

സോവിയറ്റ് യൂണിയനിലെ പതിനഞ്ചു ശതമാനം ജനങ്ങളും ഇല്ലാതായി. ഒന്പത് മില്യന്‍ ജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എല്ലാത്തരം ഏകാധിപത്യങ്ങള്‍ക്കും ഇരയായിത്തീര്‍ന്നവര്‍ക്കായാണ് ഈ പരന്പര സമര്‍പ്പിക്കപ്പെട്ടത്.
വരും കാലങ്ങള്‍ക്കായി ഈ പോരാട്ടങ്ങളെ രേഖപ്പെടുത്തിയ, നിരായുധരായ ആ വീരന്‍മാരോട് ആ ക്യാമറാമാന്‍മാരോട് നമുക്ക് നന്ദിയുള്ളവരായിരിക്കാം എന്നുംപറയുന്നു.

ഇതിലെ ദൃശ്യങ്ങള്‍ നിങ്ങളെ കിടിലംകൊള്ളിക്കാതിരിക്കില്ല. നാസിസത്തിനുമേല്‍ നേടിയ വിജയം ആചരിക്കുമ്പോള്‍ സോവിയറ്റ് പ്രതീകങ്ങള്‍ പാടില്ലെന്നു ശഠിച്ച ജര്‍മ്മന്‍ ഭരണകൂട തിട്ടൂരങ്ങളെ തൃണവല്‍ഗണിച്ച് ജര്‍മ്മനിയിലെ സാമ്രാജ്യത്വ യുദ്ധവിരുദ്ധ സമുഹം സോവിയറ്റ് ഗാനങ്ങള്‍ ആലപിക്കുകയുണ്ടായി.

നന്ദി: എം.സോണ്‍

CONTENT HIGHLIGHTS: Bibith Kozhikkalathil writes about the documentary Apocalypse: The Second World War 

ബിബിത്ത് കോഴിക്കളത്തില്‍

Latest Stories

We use cookies to give you the best possible experience. Learn more