| Sunday, 12th July 2026, 10:22 am

താനിത്ര പാവമായിരുന്നോ എന്നാണ് ചിത്ര ചേച്ചി ചോദിച്ചത്; വില്ലന്‍ വേഷങ്ങളിലൂടെ ഇമേജ് മാറുമെന്ന് ബിബിന്‍ ജോര്‍ജ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി. ഒരു യമണ്ടന്‍ പ്രേമകഥ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകനായത്.

വിഷ്ണു, ബിബിന്‍ ജോര്‍ജ്. Photo: Samayam Malayalam

യമണ്ടന്‍ പ്രേമകഥയില്‍ വില്ലനായി വേഷമിട്ട ബിബിന്‍, ഫഹദ് ഫാസില്‍ ചിത്രം റോള്‍ മോഡല്‍സിലൂടെയും വില്ലന്‍ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരുന്നു. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തില്‍ നായകനായ ശേഷമായിരുന്നു ദുല്‍ഖറിന്റെ വില്ലനായി താരം വേഷമിട്ടത്. ഇത്തരം നെഗറ്റീവ് കഥാപാത്രങ്ങള്‍ എങ്ങനെയാണ് ഒരാളുടെ ഇമേജിനെ ബാധിക്കുക എന്നതിനെ കുറിച്ച് സംസാരിക്കുകയണ് ബിബിന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ഒരു യമണ്ടന്‍ പ്രേമകഥ എഴുതുമ്പോള്‍ വില്ലന്‍ ക്യാരക്ടര്‍ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നില്ല. ഒരുപാട് ആലോചിച്ച ശേഷമാണ് ആ കഥാപാത്രം ചെയ്തത്. ബോംബ് കഥയില്‍ ഹീറോ ആയി അഭിനയിച്ച ശേഷം പെട്ടെന്ന് തന്നെ വില്ലന്‍ ചെയ്യണോ എന്ന് ആലോചിച്ചിരുന്നു. പ്രത്യേകിച്ച് ദുല്‍ഖറിന്റെ വില്ലന്‍ കുറച്ച് കടുപ്പമാണ്. ആളുകള്‍ക്ക് ഇത്തരം കഥാപാത്രങ്ങള്‍ കണ്ടാല്‍ നമ്മളെ കുറിച്ചുള്ള ഇമേജ് ചിലപ്പോള്‍ മാറിപ്പോകും.

ഒരു യമണ്ടന്‍ പ്രേമകഥയില്‍ ബിബിന്‍ ജോര്‍ജ്. Photo: IMDB

ഒരിക്കല്‍ ഞാന്‍ നമ്മുടെ കെ.എസ് ചിത്ര ചേച്ചിയെ കണ്ടിരുന്നു. എനിക്ക് ചേച്ചിയെന്ന് വെച്ചാല്‍ ജീവനാണ്. കണ്ടപ്പോള്‍ തന്നെ ഞാന്‍ ചെന്ന് കാലില്‍ വീണ് എന്നെ പരിചയപ്പെടുത്തുക എല്ലാം ചെയ്തപ്പോള്‍ താന്‍ ഇത്ര പാവമായിരുന്നോ എന്നാണ് ചിത്ര ചേച്ചി ചോദിച്ചത്. ചേച്ചി കരുതിയത് ആ സിനിമയിലെ പോലെ വില്ലന്‍ ആകുമെന്നാണ്. ചിത്ര ചേച്ചിയെ പോലെ സിനിമയിലൂടെ മാത്രം നമ്മളെ അറിയാവുന്നവര്‍ അങ്ങനെയാണ് വിചാരിക്കുക,’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.

Content Highlight: Bibin George Says how negative characters affects actor’s image

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more