| Thursday, 16th July 2020, 1:21 pm

രാജസ്ഥാനില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് ചത്തീസ്ഗഢ് കോണ്‍ഗ്രസ്; തിരക്കിട്ട നീക്കങ്ങളിലേക്കും നിയമനങ്ങളിലേക്കും തിരിഞ്ഞ് ഭൂപേഷ് ബാഗല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ തിരക്കിട്ട നീക്കങ്ങളിലേക്ക് തിരിഞ്ഞ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാര്‍. 15 എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ പന്ത്രണ്ടോളം എം.എല്‍.എമാരെ സംസ്ഥാന വികസന ബോര്‍ഡുകളിലും കമ്മീഷനുകളിലും നിയമിച്ചു.

മറ്റ് ചില ചുമതലകളിലേക്കും അടിയന്തര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ദിഗ് വിജയ സിങ് സംസ്ഥാനത്ത് ചില അപ്രതീക്ഷിത സന്ദര്‍ശനറങ്ങളും നടത്തുന്നുണ്ട്. ഇത് പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തികള്‍ പരിഹരിച്ചേക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ സിങിന്റെ സന്ദര്‍ശനം ഫലം മറിച്ചാക്കിയേക്കുമെന്ന ആശങ്കയും ചിലര്‍ക്കുണ്ട്.

മാസങ്ങള്‍ക്ക് മുമ്പാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ 22 എം.എല്‍.എമാര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ടത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പ്രതിസന്ധികള്‍ ചത്തീസ്ഗഢില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രത്തിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.

പാര്‍ലമെന്ററി സെക്രട്ടറിമാരെ നാമകരണം ചെയ്യുമ്പോള്‍ നിയമനത്തിന് അര്‍ഹരായവര്‍ക്ക് അടുത്ത സര്‍ക്കാരില്‍ സ്ഥാനക്കയറ്റം നല്‍കുമെന്നും മന്ത്രിമാരാക്കുമെന്നും ഭൂപേഷ് ബാഗല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസിനുവേണ്ടി പോരാടിയ എല്ലാവര്‍ക്കും ഉചിതമായ സമയത്ത് പ്രതിഫലം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന് ബി.ജെ.പിയോടുള്ള ഭയമാണ് ഇവയ്ക്ക് പിന്നിലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി ആരോപിക്കുന്നത്. റായ്പൂര്‍ മുതല്‍ ദല്‍ഹി വരെ കോണ്‍ഗ്രസ് തകര്‍ന്ന അവസ്ഥയിലാണ്. പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ യാതൊരു നേതൃത്വവുമില്ല. അതുകൊണ്ട് അവര്‍ തെറ്റായ തീരുമാനങ്ങളെടുത്തുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ബജ്രിമോഹന്‍ അഗര്‍വാള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more